ഒന്നിനും തികയാത്ത മാസശമ്പളം
Mail This Article
മാസശമ്പളത്തിൽ ചെലവുകൾ നടത്തുന്ന മിക്ക കുടുംബങ്ങളിലും ഏതാണ്ട് ഇരുപതാം തീയതിയോടെ കീശ കാലിയാകുന്ന അവസ്ഥയാണ്. ശമ്പളദിനത്തിനു തൊട്ടു മുൻപുള്ള എട്ടു പത്തു ദിവസങ്ങൾ തള്ളി നീക്കുന്നതിന്റെ ആയാസം മിക്കവർക്കും പതിവുള്ളതായിരിക്കുന്നു. ഒരു ശമ്പളദിനം മുതൽ അടുത്ത ശമ്പളദിനം വരെ ചെലവുകൾ തടസ്സമില്ലാതെ നിർവഹിക്കാൻ മാത്രമല്ല ആവുന്നിടത്തോളം തുക മിച്ചം പിടിക്കാനും അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ അവ തരണം ചെയ്യാനും സാധിക്കുന്ന രീതിയിൽ കുടുംബ സാമ്പത്തിക കാര്യങ്ങളുടെ ചിട്ടപ്പെടുത്തൽ ഏവരും ആഗ്രഹിക്കുന്നതാണ്. ശീലങ്ങളിലും മനോഭാവത്തിലും ചില്ലറ വ്യത്യാസങ്ങൾ വരുത്തിയാൽ ഇത് സാധ്യവുമാണ്.
ശമ്പളം കൂട്ടിയാലോ?
ആവശ്യങ്ങൾക്ക് തികയുന്നില്ല, ശമ്പളം കൂട്ടണം എന്ന മുറവിളി എവിടെയും കേൾക്കാം. എന്നാൽ 10000 കിട്ടുന്ന കുടുംബങ്ങളിലും ഒരു ലക്ഷം കിട്ടുന്ന കുടുംബങ്ങളിലും ഒരേ പോലെ ഒന്നിനും തികയാത്ത സ്ഥിതി കാണാം. വരുമാനം കൂടുന്നതിന് സാധ്യതയുണ്ടെന്നു കേട്ടാൽ തന്നെ പുതിയ ചെലവിനങ്ങൾ നമ്മൾ കണ്ടുപിടിച്ചെടുത്തിരിക്കും. വരവിന്റെ വർധന നമ്മുടെ കയ്യിലല്ലെങ്കിലും ചെലവിന്റെ നിയന്ത്രണം ഓരോരുത്തർക്കും സ്വയം നടപ്പിലാക്കാവുന്നതാണെന്നു തിരിച്ചറിയുണം.
ആദ്യം സ്വന്തം കാര്യം
മറ്റ് കുടുംബാംഗങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം, വരുമാനം കൊണ്ടു വരുന്ന വ്യക്തികളുടെ സാമ്പത്തിക പ്രാപ്തിയെ ആശ്രയിച്ചിരിക്കുന്നു. ജോലിക്കയറ്റത്തിനായി പുതിയ നൈപുണികൾ സ്വന്തമാക്കുക, ആരോഗ്യ സംരക്ഷണത്തിനായി വ്യായാമം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ എന്നിങ്ങനെ, വരുമാനം കൊണ്ടുവരുന്ന വ്യക്തികളുടെ കായികവും മാനസികവുമായ പ്രാപ്തി വർദ്ധിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും മിക്ക കുടുംബങ്ങളിലും അവസാന പരിഗണനയാണു നൽകുന്നത്. കുടുംബത്തിന്റെ വരുമാന മാർഗം സംരക്ഷിക്കുന്നതിനു മാത്രമല്ല, അത് ഉയർത്തുന്നതിനും ശ്രമങ്ങൾ ഉണ്ടാകണം.
കെണിയാകുന്ന വായ്പകൾ
10 ദിവസത്തിനുള്ളിൽ ശമ്പളം കിട്ടുമല്ലോ എന്ന ആശ്വാസത്തിൽ കിട്ടുന്നിടത്തു നിന്നൊക്കെ വായ്പ വാങ്ങുന്ന പതിവു കൂടിവരുന്നു. പുതിയ ഫിൻടെക് കമ്പനികളിലും ഇന്റർനെറ്റ് പോർട്ടലുകളിലും അപേക്ഷിച്ചാൽ ഉടൻ അനായാസ വായ്പകൾ ലഭ്യമാണ്. ദിവസത്തിന് 1% പലിശ 10 ദിവസത്തേക്കു നൽകിയാൽ മതിയല്ലോ എന്ന നിസ്സാര ചിന്തയുടെ പിറകിൽ തൊട്ടാൽ പൊള്ളുന്ന പലിശനിരക്കാണ് ഒളിഞ്ഞിരിക്കുന്നത്. പലിശയില്ലാത്ത കൈവായ്പ പോലും ശമ്പളദിനത്തിൽ തിരികെ നൽകിയാൽ ബാക്കിത്തുക കൊണ്ട് മാസത്തിന്റെ പകുതി ദിനങ്ങൾ പോലും ഓടിക്കാൻ ആകില്ലെന്നുള്ളത് പ്രായോഗിക ബുദ്ധി. 10 ദിവസത്തേക്കെടുത്ത വായ്പ തിരിച്ചടയ്ക്കാൻ ഒരു മാസം ജീവിക്കേണ്ട തുകയെക്കാൾ കൂടുതൽ വേണ്ടിവരും, കടക്കെണി ഉറപ്പ്. 24 ശതമാനത്തിനു മുകളിൽ പലിശച്ചെലവു വരുന്ന വ്യക്തിഗത വായ്പകളും 36 ശതമാനത്തിനു മുകളിൽ ചെലവു വരുന്ന ക്രെഡിറ്റ് കാർഡ് വായ്പകളും ശമ്പള വരുമാനക്കാരുടെ സാമ്പത്തികചക്രം തകർക്കും.
സമവാക്യം തിരുത്തണം
വരവിൽനിന്നു ചെലവു കുറച്ചാൽ ബാക്കി വരുന്നത് മിച്ചം അല്ലെങ്കിൽ കമ്മി എന്നതാണ് പരമ്പരാഗത സമവാക്യം. ഭൂരിഭാഗം കുടുംബങ്ങളിലും കമ്മി മാത്രം ബാക്കി വരാൻ കാരണവും ഈ സമവാക്യം തന്നെ. വരവിൽനിന്ന് മിച്ചം വയ്ക്കേണ്ട തുക കുറച്ച് ബാക്കി വരുന്നതു മാത്രം ചെലവ് എന്ന് സമവാക്യം തിരുത്തി നിശ്ചയിക്കുന്നത് കമ്മി ഒഴിവാക്കാൻ സഹായിക്കും.
വരുമാനത്തിന്റെ 20 ശതമാനമെങ്കിലും മിച്ചം എന്ന രീതിയിൽ ആദ്യമേ നിക്ഷേപം നടത്തണം. വളരുന്ന കുട്ടികളുള്ള കുടുംബങ്ങളിൽ 20% കുറവാണെന്നും അവരുടെ ഭാവി കാര്യങ്ങൾക്കു കൂടുതൽ തുക വേണ്ടി വരുമെന്നും മുൻകൂട്ടി കണ്ട് ഇത് താരതമ്യേന ഉയർത്തി വയ്ക്കണം. ഒഴിവാക്കാനാകാത്ത ചെലവിനങ്ങൾക്ക് എല്ലാം കൂടി വരവിന്റെ പകുതിയോളം തുക കാണണം. വരുമാനം ഉയരുന്നതനുസരിച്ചും അംഗങ്ങളുടെ എണ്ണം കുറയുന്നതനുസരിച്ചും ഇത് താഴ്ത്താം.
വസ്ത്രങ്ങൾ, വിനോദയാത്രകൾ, തീർത്ഥാടനം തുടങ്ങി, മറ്റൊരവസരത്തിലേക്കു മാറ്റി വച്ചാലും ജീവിതം വഴിമുട്ടില്ല എന്നുള്ള ചെലവുകൾക്കെല്ലാം കൂടി വരുമാനത്തിന്റെ മൂന്നിലൊന്നിൽ താഴെയായി തുക പരിമിതപ്പെടുത്തണം. പിടിത്തങ്ങളെല്ലാം കഴിഞ്ഞ് കുടുംബത്തിൽ കൊണ്ടുവരുന്ന തുക ആയിരിക്കണം വരുമാനമായി കണക്കാക്കേണ്ടത്. ആദായനികുതി ബാധ്യതയുള്ളവർ അതു കൂടി കണക്കിലെടുത്ത് യഥാർഥ വരുമാനം മാത്രം പരിഗണിക്കുകയും വേണം.
Content Highlights: Inadequate Monthly salary