ക്രിപ്റ്റോകറൻസി: വെല്ലുവിളി നേരിടാൻ രാജ്യങ്ങൾ ഒന്നിക്കണം: നരേന്ദ്ര മോദി
Mail This Article
ന്യൂഡൽഹി∙ ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നേരിടാൻ ലോകരാജ്യങ്ങൾ ഒരുമിച്ചു പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക സാമ്പത്തിക ഫോറം സംഘടിപ്പിച്ച 'ദാവോസ് അജൻഡ' എന്ന ഓൺലൈൻ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രിപ്റ്റോകറൻസിക്കു പിന്നിലെ സാങ്കേതികവിദ്യയുടെ പ്രത്യേകത മൂലം ഒരു രാജ്യത്തിനു തനിയെ ഈ വെല്ലുവിളികൾ നേരിടാൻ സാധ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിപ്റ്റോകറൻസി സംബന്ധിച്ച് മോദി മൂന്നാം തവണയാണ് രാജ്യാന്തര വേദികളിൽ പ്രതികരിക്കുന്നത്.
ക്രിപ്‌റ്റോകറൻസി പോലുള്ള സാങ്കേതികവിദ്യകൾ ജനാധിപത്യത്തെ ശാക്തീകരിക്കാനാണ്, അല്ലാതെ തുരങ്കം വയ്ക്കാനല്ല ഉപയോഗിക്കേണ്ടതെന്ന് ഡിസംബറിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആതിഥേയത്വം വഹിച്ച വെർച്വൽ ഉച്ചകോടിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നവംബറിൽ ഓസ്ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സിഡ്നി ഡയലോഗിലും ക്രിപ്റ്റോകറൻസിക്കെതിരെ മോദി രംഗത്തുവന്നിരുന്നു. ഇന്ത്യ ഇന്നു വിവിധ രാജ്യങ്ങളിലേക്ക് റെക്കോർഡ് എണ്ണം സോഫ്റ്റ്‍വെയർ എൻജിനീയർമാരെ അയയ്ക്കുന്നതായി അദ്ദേഹം 'ദാവോസ് അജൻഡ'യിൽ പറഞ്ഞു.
50 ലക്ഷത്തിലധികം സോഫ്റ്റ്‌വെയർ ഡവലപ്പർമാർ ഇന്ത്യയിൽ ജോലി ചെയ്യുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യവസായസൗഹൃദമായ ഇന്ത്യയിൽ നിക്ഷേപിക്കാൻ ഏറ്റവും നല്ല സമയം ഇതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടത്താനിരുന്ന ലോക സാമ്പത്തിക ഫോറം സമ്മേളനം ഒമിക്രോണിന്റെ പശ്ചാത്തലത്തിലാണു മാറ്റിവച്ചത്. ഇതിനു പകരമാണ് ദാവോസ് അജൻഡ പരിപാടി. പ്രധാന സമ്മേളനം വേനൽക്കാലത്തു നടത്തും.