പൊതിയാത്തേങ്ങ പോലെ കൊപ്ര സംഭരണം
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തു കൊപ്ര വില താങ്ങുവിലയിൽ താഴെയായി ഒരു മാസം കഴിഞ്ഞിട്ടും അനങ്ങാതെ കേന്ദ്ര സർക്കാർ. കൊപ്ര കിലോയ്ക്കു 105.90 രൂപയാണു കേന്ദ്രം പുതുക്കി നിശ്ചയിച്ച താങ്ങുവില. അതിൽ താഴെയായാൽ കേന്ദ്ര സംഭരണ ഏജൻസിയായ നാഫെഡ് മുഖേന കൊപ്ര സംഭരിക്കേണ്ടതാണ്. എന്നാൽ ഇതുവരെ അതിനു നടപടി എടുത്തിട്ടില്ല.
ഇന്നലെ വടകര കമ്പോളത്തിൽ മിൽ കൊപ്ര വില കിലോയ്ക്ക് 97 രൂപ ആയിരുന്നു. ഒന്നര മാസം മുൻപ് ക്വിന്റലിനു 14,000 രൂപ ഉണ്ടായിരുന്നത് ഇപ്പോൾ 9,700 ആയി. ഉണ്ട കൊപ്രയുടെയും കൊട്ടത്തേങ്ങയുടെയും വിലയും താഴുകയാണ്.കൊപ്ര സംഭരണം അടിയന്തരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന കൃഷി വകുപ്പ് കേന്ദ്ര സർക്കാരിനു രണ്ടാഴ്ച മുൻപ് കത്തെഴുതിയിരുന്നു. ഒരാഴ്ച മുൻപ് കൃഷി സെക്രട്ടറി കേന്ദ്രത്തിനു വിശദമായ ശുപാർശയും നൽകി. വിലയിടിഞ്ഞ സാഹചര്യത്തിൽ കർഷകരുടെ നഷ്ടത്തിന്റെ തോതു കണക്കാക്കി ആ തുകയും സംഭരണ തുകയോടൊപ്പം അനുവദിക്കണമെന്നും കേരളം അഭ്യർഥിച്ചിട്ടുണ്ട്.
കേന്ദ്ര അനുമതി ലഭിച്ചാൽ കേരഫെഡ്, മാർക്കറ്റ്ഫെഡ്, പ്രാഥമിക സഹകരണ സംഘങ്ങൾ എന്നിവയുടെ സഹകരണത്തോടെ നാഫെഡിന്റെ നേതൃത്വത്തിൽ കൊപ്ര സംഭരിക്കാനാണു സംസ്ഥാന കൃഷി വകുപ്പിന്റെ തീരുമാനം. സംഭരിക്കുന്ന കൊപ്ര വെയർ ഹൗസിങ് കോർപറേഷൻ ഗോഡൗണുകളിൽ സൂക്ഷിക്കും. തുടർന്ന് ഇവ വിൽക്കുകയോ എണ്ണയാക്കുകയോ ചെയ്യും. കൊപ്ര സംഭരിക്കാൻ തീരുമാനിച്ചാൽ ഭൂരേഖകൾ, ആധാർ കാർഡിന്റെയും ബാങ്ക് പാസ് ബുക്കിന്റെയും പകർപ്പ് എന്നിവ സംഭരണ കേന്ദ്രങ്ങളിൽ കർഷകർ ഹാജരാക്കണം. കർഷകരുടെ അക്കൗണ്ടിലൂടെയാണു തുക അനുവദിക്കുന്നത്.
Content highlights: copra price