എൽഐസി ഐപിഒ 949 രൂപയ്ക്ക് അലോട്മെന്റ്; ഇനിയെന്ത്?
Mail This Article
ന്യൂഡൽഹി∙ ഒരു ഓഹരിക്ക് 949 രൂപയെന്ന നിരക്കിൽ ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ പ്രഥമ ഓഹരി വിൽപനയിൽ (ഐപിഒ) അപേക്ഷിച്ചവർക്ക് ഓഹരികൾ അലോട്ട് ചെയ്തു. ഇതുവഴി ഏകദേശം 20,560 കോടി രൂപയിലധികമാണ് സർക്കാർ സമാഹരിക്കുന്നത് . ഡിസ്കൗണ്ട് ഉള്ളതിനാൽ പോളിസി ഉടമയ്ക്ക് 889 രൂപ, സാധാരണ നിക്ഷേപകർക്കും (റീട്ടെയ്‍ൽ) ജീവനക്കാർക്കും 904 രൂപ എന്ന നിരക്കിലുമാണ് ഓഹരി അലോട് ചെയ്തിരിക്കുന്നത്. കട്ട്–ഓഫ് പ്രൈസ് ആയ 949 രൂപയ്ക്ക് താഴെയുള്ള വിലയ്ക്ക് ബിഡ് നൽകിയവരുടെ അപേക്ഷ തള്ളി.
റീട്ടെയ്ൽ ക്വോട്ടയിൽ 15 ഓഹരിയടങ്ങിയ ഒരു ലോട്ട് മാത്രം അപേക്ഷിച്ച എല്ലാവർക്കും ഓഹരി ലഭിച്ചുവെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ. ഒരാൾക്ക് അപേക്ഷിക്കാവുന്ന പരമാവധി എണ്ണമായ 210 ഓഹരി അപേക്ഷിച്ചാൽ 77 ഓഹരി ലഭിക്കാം. പോളിസി ഉടമ വിഭാഗത്തിൽ 210 ഓഹരി അപേക്ഷിച്ചാൽ 48 ഓഹരി ലഭിക്കാമെന്നാണ് അനുമാനം. ബിഡിൽ കട്ട്–ഓഫ് പ്രൈസിനു താഴെയുള്ള വില വച്ചവരുടെയും പാൻ ലിങ്കിങ് പ്രശ്നമുള്ള അക്കൗണ്ടുകളിലെയും അപേക്ഷ തള്ളിപ്പോയിട്ടുണ്ട്. ഇത് എല്ലാ വിഭാഗത്തിലുമുണ്ട്. 17നാണ് രാജ്യത്തെ 2 സ്റ്റോക് എക്സ്ചേഞ്ചുകളിലും ഓഹരി ലിസ്റ്റ് ചെയ്യുന്നത്.
∙ അലോട്മെന്റ് അറിയാൻ: ബോംബെ സ്റ്റോക് എക്സ്ചേഞ്ച്: bit.ly/bsealot കെഫിൻടെക് (റജിസ്ട്രാർ): bit.ly/kfintech