എസ്ബിഐ: ത്രൈമാസ ലാഭം 9114 കോടി രൂപ
Mail This Article
കൊച്ചി∙ രാജ്യത്തെ ഏറ്റവും വിലിയ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മാർച്ച് 31 ന് അവസാനിച്ച ത്രൈമാസത്തിൽ 9,114 കോടി രൂപ ലാഭം നേടി. കഴിഞ്ഞ വർഷം ഇതേ പാദത്തിലെ അറ്റാദായമായ 6,451 കോടിയെക്കാൾ 41% വർധനയാണ് ഇക്കുറി. കിട്ടാക്കടം കുറഞ്ഞതും പലിശ വരുമാനം ഉയർന്നതുമാണ് ലാഭവർധനയ്ക്കു കാരണം.
2021–22 സാമ്പത്തികവർഷത്തെ മൊത്തം ലാഭം 31676 കോടി രൂപയാണ്. മുൻകൊല്ലത്തേതിനെക്കാൾ (20410 കോടി) 55% വർധന.ജനുവരി– മാർച്ച് പാദത്തിലെ മൊത്തവരുമാനം 82,613 കോടിയാണ്. മുൻ കൊല്ലം ഇതേ സമയം 81,327 കോടി ആയിരുന്നു. പലിശ വരുമാനം 15% ഉയർന്ന് 31,198 കോടി രൂപയായി. മൊത്തം കിട്ടാക്കടം (1,12,023 കോടി രൂപ) മൊത്തം വായ്പകളുടെ 3.97% ആണ്.
മുൻകൊല്ലം ഇതേ സമയത്ത് 4.98% ആയിരുന്നു. അസ്സൽ കിട്ടാക്കടം (27,966 കോടി രൂപ) വായ്പകളുടെ 1.02% മാത്രമാണ്. മുൻകൊല്ലം ഇതേ കാലത്ത് 1.5% ആയിരുന്നു. കിട്ടാക്കടത്തിനായുള്ള നീക്കിയിരിപ്പ് അന്ന് 9,914 കോടി ആയിരുന്നത് ഇക്കുറി 3,262 കോടിയായി. പലിശ വരുമാനം മുൻകൊല്ലം 3.11% ആയിരുന്നത് ഇപ്പോൾ 3.4% ആയി. ഓഹരിയൊന്നിന് 7.10 രൂപ നിരക്കിൽ ലാഭവിഹിതം പ്രഖ്യാപിച്ചു.