കുതിച്ച് ഗൾഫ് കറൻസികൾ; പ്രവാസികൾക്ക് വിനയായി അവധി
Mail This Article
അബുദാബി∙ രൂപയുമായുള്ള വിനിമയത്തിൽ ഗൾഫ് കറൻസികൾ കരുത്തുകാട്ടിയതിന്റെ ആനുകൂല്യം പ്രവാസികൾക്ക് ഇന്നലെ സ്വന്തമാക്കാനായില്ല. ബുദ്ധപൂർണിമ പ്രമാണിച്ച് ഇന്ത്യയിലെ ബാങ്കുകൾക്ക് ഇന്നലെ അവധിയായതിനാൽ പുതിയ നിരക്കിൽ ഇടപാട് നടക്കാത്തതാണു വിനയായത്. മേയ് 13ന് വിപണി ക്ലോസ് ചെയ്തപ്പോഴത്തെ നിരക്കിലാണ് ഇന്നലെ ഗൾഫിലെ ധനകാര്യ സ്ഥാപനങ്ങൾ ഇടപാട് നടത്തിയത്. നഷ്ടം 20–50 പൈസ വരെ. പഴയ നിരക്കിലാണ് വിനിമയം എന്നറിഞ്ഞതോടെ പലരും പണമയയ്ക്കാതെ മടങ്ങി.
ഒരു യുഎഇ ദിർഹത്തിന് 21 രൂപ 20 പൈസയായിരുന്നു ഇന്നലത്തെ മികച്ച നിരക്ക്. സൗദി റിയാൽ – 20.75 രൂപ, ഖത്തർ റിയാൽ – 21.38 രൂപ, ഒമാൻ റിയാൽ – 202.22 രൂപ, ബഹ്റൈൻ ദിനാർ 206.48 രൂപ, കുവൈത്ത് ദിനാർ 253.45 രൂപ എന്നിങ്ങനെയാണ് ഇന്നലെ വൈകിട്ടത്തെ നിരക്ക്. രാജ്യാന്തര നിരക്കിനെക്കാൾ 5–15 പൈസയുടെ വ്യത്യാസത്തിലാണു ധനവിനിമയ സ്ഥാപങ്ങൾ ഇടപാട് നടത്തുന്നത്.