വിദേശ നിക്ഷേപം റെക്കോർഡ്
Mail This Article
നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ രാജ്യത്തിനു റെക്കോർഡ്. 2021-22 സാമ്പത്തിക വർഷത്തിൽ 8357 കോടി യുഎസ് ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപ (ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് –എഫ്ഡിഐ) വരവാണ് ഇന്ത്യ രേഖപ്പെടുത്തിയത്. കോവിഡ് മഹാമാരിയും റഷ്യ– യുക്രെയ്ൻ യുദ്ധവുമുണ്ടായിട്ടും കഴിഞ്ഞ വർഷം എക്കാലത്തെയും ഉയർന്ന എഫ്ഡിഐ നേടാനായത് കംപ്യൂട്ടർ സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ, സേവനരംഗം, വാഹനവ്യവസായം തുടങ്ങിയ മേഖലകളിൽ കാര്യമായ മുതൽമുടക്കുണ്ടായതുകൊണ്ടാണ്. 2020–21ൽ 8197 കോടി ഡോളർ ആയിരുന്നു എഫ്ഡിഐ.വ്യവസായ ഉൽപാദന മേഖലയിൽ, 2020-21ലെ 1209 കോടി ഡോളറിനെക്കാൾ 76% വർധന നേടാനായി. 2021-22ൽ 2134 കോടി ഡോളറാണ് വിദേശനിക്ഷേപം.നിക്ഷേപക രാജ്യങ്ങളുടെ കണക്കെടുത്താൽ സിംഗപ്പൂർ (27%), യുഎസ് (18%), മൊറീഷ്യസ് (16%) എന്നിവയാണു മുന്നിൽ.
ആകെ നിക്ഷേപത്തിന്റെ 25 ശതമാനവും കംപ്യൂട്ടർ സോഫ്റ്റ്‌വെയർ–ഹാർഡ്‌വെയർ മേഖലയിലാണ്. സേവനരംഗത്തു 12%, വാഹനവ്യവസായത്തിലേക്കു 12% എന്നിങ്ങനെ നിക്ഷേപമെത്തി.എഫ്ഡിഐ ആകർഷിക്കുന്നതിൽ കർണാടകയാണു മുന്നിൽ. ആകെ വന്നതിൽ 38% നിക്ഷേപം അവിടെയെത്തി. കംപ്യൂട്ടർ രംഗത്തെ നിക്ഷേപത്തിന്റെ 53 ശതമാനവും കർണാടകയ്ക്കാണു കിട്ടിയത്.
വിദേശനാണ്യ കരുതൽ ശേഖരം കുറഞ്ഞു
മുംബൈ∙ രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം, 13ന് അവസാനിച്ച ആഴ്ചയിൽ 59328 കോടി ഡോളറായി. മുൻ വാരത്തിലെക്കാൾ 268 കോടി ഡോളർ കുറവാണിത്. ഏതാണ്ട് 10 മാസത്തിനടുത്തുള്ള ഇറക്കുമതിച്ചെലവ് നേരിടാൻ പര്യാപ്തമാണ് ഇപ്പോഴത്തെ ശേഖരം.ശേഖരത്തിലെ വിദേശകറൻസികളുടെ മൂല്യം കുറഞ്ഞതാണു കരുതൽശേഖരം കുറയാൻ മുഖ്യകാരണം. സ്വർണശേഖരത്തിലും കുറവുണ്ടായി.