ദക്ഷിണേന്ത്യയിൽ കൂടുതൽ നിക്ഷേപത്തിന് ലുലു ഗ്രൂപ്പ്
Mail This Article
ദാവോസ്∙ആന്ധ്ര, തെലങ്കാന, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുതൽ നിക്ഷേപത്തിനുള്ള ധാരണാപത്രം ലുലു ഗ്രൂപ്പ് ഒപ്പുവച്ചു. കർണാടകയിലെ രണ്ടാംനിര നഗരങ്ങളിൽ ഹൈപ്പർമാർക്കറ്റുകൾ, ഭക്ഷ്യസംസ്കരണ കേന്ദ്രം എന്നിവ തുടങ്ങാൻ 2000 കോടി രൂപയുടെ നിക്ഷേപം നടത്തും.
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവർ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ നടത്തിയ ചർച്ചയിലാണ് ധാരണയിലെത്തിയത്. ഇതോടെ, സംസ്ഥാനത്ത് നേരിട്ടും അല്ലാതെയും പതിനായിരത്തിലധികം തൊഴിൽ അവസരങ്ങൾ കൂടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തെലങ്കാനയിൽ അത്യാധുനിക ഭക്ഷ്യ സംസ്കരണ കേന്ദ്രം ആരംഭിക്കാൻ 500 കോടി നിക്ഷേപത്തിനും ധാരണയായി. തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവുവും യൂസഫലിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. മഹാരാഷ്ട്രയിൽ നിക്ഷേപം നടത്തുന്നതിന് ടൂറിസം മന്ത്രി ആദിത്യ താക്കറെയുമായും യൂസഫലി കൂടിക്കാഴ്ച നടത്തി. ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുമായുള്ള കൂടിക്കാഴ്ച ഇന്നു നടക്കും.