ജെൻറോബട്ടിക്‌സിൽ 20 കോടി നിക്ഷേപിച്ച് സോഹോ കോർപറേഷൻ
Mail This Article
കൊച്ചി∙ ചെന്നൈ ആസ്ഥാനമായ ആഗോള സാങ്കേതിക കമ്പനിയായ സോഹോ കോർപറേഷന് ഇന്ത്യൻ സ്റ്റാർട്ടപ് റോബട്ടിക് മാനുഫാക്ചറർ, എഐ-പവർ ഉൽപന്നങ്ങളുടെ നിർമാണ സ്റ്റാർട്ടപ് കമ്പനി ജെൻറോബട്ടിക്‌സിൽ 20 കോടിയുടെ നിക്ഷേപം. ശുചീകരണ തൊഴിൽ, ഇടുങ്ങിയ മേഖലകളിലെ ശുചീകരണം, എണ്ണ, വാതക വ്യവസായത്തിലെ സുരക്ഷാ പ്രശ്നങ്ങൾ എന്നിവയ്ക്ക് സാങ്കേതിക വിദ്യയിലൂടെ പരിഹാരം കാണാൻ ശ്രമിക്കുന്ന സ്റ്റാർട്ടപ് കമ്പനിയാണ് ജെൻറോബോട്ടിക്‌സ്.
ആൾനൂഴി, അഴുക്കുകിണർ തുടങ്ങിയ ഇടങ്ങൾ വൃത്തിയാക്കാൻ സഹായിക്കുന്ന ആദ്യത്തെ റോബട്ടിക് സ്‌കാവെഞ്ചറായ ബാൻഡികൂട്ട് റോബട് ജെൻറോബട്ടിക്‌സാണ് നിർമിക്കുന്നത്. പക്ഷാഘാതം ബാധിച്ചവരെ നടക്കാനും മറ്റും സഹായിക്കുന്നതിനായി റോബോട്ട്-അസിസ്റ്റഡ് ഗെയ്റ്റ് ട്രെയിനിങ് സൊല്യൂഷൻ ജി ഗെയ്‌റ്റർ നിർമിച്ചിട്ടുള്ളതും ജെൻറോബട്ടിക്‌സാണ്.
ഇന്ത്യയിൽ വളരുന്ന സാങ്കേതിക പരിസ്ഥിതി വ്യവസ്ഥ പരിപോഷിപ്പിക്കുക എന്നത് സോഹോയുടെ മുൻഗണനകളിൽ ഒന്നാണെന്നു സോഹോ കോർപറേഷന്റെ സിഇഒയും സഹസ്ഥാപകനുമായ ശ്രീധർ വെമ്പു പറഞ്ഞു. മനുഷ്യർ കാനകളിൽ ഇറങ്ങിയുള്ള ശുചീകരണം അവസാനിപ്പിക്കാൻ ഒരു ലക്ഷത്തിലധികം റോബട്ടുകൾ ആവശ്യമാണ്. ഇതിനായി ഉൽപാദനം വർധിപ്പിക്കുമ്പോൾ 5 ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. സോഹോയിൽ നിന്നുള്ള നിക്ഷേപം വഴി റിസർച് ആൻഡ് ഡവലപ്മെന്റ് മേഖല വികസിപ്പിക്കാനും നിർമാണ മേഖല വിപുലീകരിക്കാനും കഴിയുമെന്ന് ജെൻറോബട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ എം.കെ.വിമൽ ഗോവിന്ദ് പറഞ്ഞു.