ADVERTISEMENT

തിരുവനന്തപുരം∙ കേന്ദ്ര സർക്കാരുമായുള്ള നീണ്ട തർക്കത്തിനൊടുവിൽ ഇൗ സാമ്പത്തിക വർഷം ആദ്യമായി ഇന്നലെ സംസ്ഥാന സർക്കാർ കടമെടുത്തു. 1500 കോടി രൂപ. റിസർവ് ബാങ്കിന്റെ ഇ–കുബേർ പോർട്ടൽ വഴി നടന്ന ലേലത്തിൽ 7.85% പലിശയ്ക്കായിരുന്നു കടമെടുക്കൽ. 12 വർഷം കൊണ്ടാണ് ഇൗ തുക തിരിച്ചടയ്ക്കേണ്ടത്. മുൻപ് ശരാശരി 6.5 ശതമാനത്തിനു ലഭിച്ചിരുന്ന വികസന വായ്പ, റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തിയതിനെ തുടർന്നാണ് 7.5% കടന്നത്. ലേലത്തിൽ പങ്കെടുത്ത 11 സംസ്ഥാനങ്ങൾക്കും 7.5 ശതമാനത്തിനു മേൽ പലിശയ്ക്കാണ് വായ്പ ലഭിച്ചത്. 

സംസ്ഥാന സർക്കാരിന്റെ ജാമ്യത്തിൽ കിഫ്ബിയും പൊതുമേഖലാ സ്ഥാപനങ്ങളും എടുത്ത വായ്പ സംസ്ഥാന സർക്കാരിന്റെ കടമെടുക്കൽ പരിധിയിൽ നിന്നു വെട്ടിക്കുറയ്ക്കുമെന്ന കേന്ദ്ര നിലപാടാണ് ഇൗ സാമ്പത്തിക വർഷം ആരംഭിച്ച് 2 മാസത്തോളം കടമെടുക്കൽ വൈകിപ്പിച്ചത്. കേരളത്തിന്റെ അഭ്യർഥന കണക്കിലെടുത്തു തൽക്കാലം 5,000 കോടി രൂപ കടമെടുക്കാൻ കേന്ദ്രം രണ്ടാഴ്ച മുൻപ് അനുമതി നൽകിയിരുന്നു. ഇതേത്തുടർന്നായിരുന്നു ഇന്നലത്തെ കടമെടുപ്പ്. ജിഎസ്ടി നഷ്ടപരിഹാരത്തുക കൂടി കേന്ദ്രം അനുവദിച്ചതിനാൽ ഇൗ മാസം ശമ്പളവും പെൻഷനും ക്ഷേമ പെൻഷനും തടസ്സം കൂടാതെ വിതരണം ചെയ്യാൻ സർക്കാരിനു കഴിയും. 

ജിഎസ്ടി നഷ്ടപരിഹാരം ആശ്വാസമാകും

ന്യൂഡൽഹി ∙ ജിഎസ്ടി നഷ്ടപരിഹാര കുടിശിക ഇനത്തിൽ 5,693 കോടി രൂപ ഒറ്റയടിക്കു ലഭിച്ചത് കേരളത്തിന് ആശ്വാസമാകും. 2017ലാണ് ജിഎസ്ടി നിലവിൽ വന്നത്. നികുതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം 5 വർഷത്തേക്ക് കേന്ദ്രം നൽകുമെന്ന് ഉറപ്പുനൽകിയിരുന്നു. ഉൽപ്പന്നങ്ങളുട മേൽ ചുമത്തുന്ന സെസ് വഴിയാണ് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത്. ജിഎസ്ടി നഷ്ടപരിഹാരം ജൂണിനു ശേഷവും നീട്ടണമെന്നാണ് കേരളമുൾപ്പെടെ മിക്ക സംസ്ഥാനങ്ങളുടെയും ആവശ്യം. നഷ്ടപരിഹാര ഫണ്ടിലെ തുക കഴിഞ്ഞുള്ള തുക സെസ് പിരിവ് പൂർത്തിയാകാനിരിക്കെ സ്വന്തം നിലയ്ക്കാണ് കേന്ദ്രം നൽകുന്നത്.

ഉയർന്ന തുക കുടിശികയായി ലഭിച്ച സംസ്ഥാനങ്ങൾ: 

മഹാരാഷ്ട്ര (14,145 കോടി), 

തമിഴ്നാട് (9,602 കോടി), 

യുപി (8,874 കോടി), 

കർണാടക (8,633 കോടി), 

ഡൽഹി (8,012 കോടി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com