ഇന്ധന വിൽപന കൂടി; ചിലയിടത്തു ക്ഷാമം
Mail This Article
മുംബൈ∙ രാജ്യത്തെ പെട്രോൾ, ഡീസൽ ഉപയോഗത്തിൽ മുൻ കൊല്ലത്തെക്കാൾ വൻ വർധന. കോവിഡിന്റെ പിടിയിലായിരുന്നു കഴിഞ്ഞ വർഷം ജൂൺ ആദ്യ വാരത്തെക്കാൾ 54% വർധന പെട്രോൾ വിൽപനയിലും 48% വർധന ഡീസൽ വിൽപനയിലുമുണ്ട്. പെട്ടെന്നു ഡിമാൻഡ് ഉയർന്നതു പല സംസ്ഥാനങ്ങളിലും നേരിയതോതിൽ ഇന്ധനക്ഷാമത്തിനും വഴിയൊരുക്കി.
ജിയോ–ബിപി, നയാര, ഷെൽ തുടങ്ങിയ സ്വകാര്യമേഖലാ കമ്പനികൾ ഇന്ധനവിൽപന വെട്ടിക്കുറച്ചതാണ് പൊതുമേഖലാ പമ്പുകളിൽ പ്രതിസന്ധിയുണ്ടാക്കിയതെന്നു സൂചനയുണ്ട്. രാജ്യാന്തര എണ്ണവിലയ്ക്കനുസരിച്ച് ഇന്ധനവില കൂട്ടാത്തതിനാൽ ഇപ്പോൾ പെട്രോൾ വിൽപനയിൽ ലീറ്ററിന് 14–18 രൂപയും ഡീസൽ വിൽപനയിൽ 20–25 രൂപയും നഷ്ടമുണ്ടെന്ന് പൊതുമേഖലാ കമ്പനികൾ പറയുന്നു. ഈ നഷ്ടം ഒഴിവാക്കാൻ സ്വകാര്യ കമ്പനികൾ വിൽപന നിർത്തുകയാണ്. സ്വകാര്യ കമ്പനികൾക്കു കാര്യമായ സ്വാധീനമുള്ള മധ്യപ്രദേശ്, കർണാടക, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണു ക്ഷാമം പ്രകടം.
ഇക്കഴിഞ്ഞ രണ്ടാഴ്ച രാജ്യത്തു പൊതുമേഖലാ എണ്ണക്കമ്പനികൾ വിറ്റത് 12.8 ലക്ഷം ടൺ പെട്രോളും 34 ലക്ഷം ടൺ ഡീസലുമാണ്. വിൽപനയുടെ 90 ശതമാനവും പൊതുമേഖലയിലാണ്.