ADVERTISEMENT

തിരുവനന്തപുരം∙ കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‌വർക് (കെ ഫോൺ) പദ്ധതി യാഥാർഥ്യമാകുന്നതോടെ സർക്കാർ ഇന്റർനെറ്റ് സേവനദാതാവുമാകും. അടിസ്ഥാന സൗകര്യ ദാതാവ് (ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ) മാത്രമായിരുന്നാൽ മതിയെന്ന് ഇതുവരെ തീരുമാനിച്ചിരുന്ന കെ ഫോൺ, ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസിനും കേന്ദ്ര ടെലികോം മന്ത്രാലയത്തിൽ അപേക്ഷ നൽകി.

സർക്കാർ ഓഫിസുകൾക്കു കണക്‌ഷൻ നൽകുമ്പോഴും ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യ സേവനം നൽകുമ്പോഴുമുള്ള സാമ്പത്തിക ബാധ്യത മറികടക്കുന്നതിനു വരുമാനമുണ്ടാക്കുകയാണു ലക്ഷ്യം. രണ്ടാഴ്ചയ്ക്കകം ഇരു ലൈസൻസുകളും ലഭിക്കുമെന്നാണു പ്രതീക്ഷ. കേരളത്തിലെ ഡിജിറ്റൽ ശൃംഖല ശക്തമാക്കുന്നതിനു കേരള ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും കെഎസ്ഇബി ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭമാണു കെ ഫോൺ. 

ഈ മാസം 30നു പദ്ധതി പൂർത്തിയാകുമ്പോൾ 30,000 സർക്കാർ സ്ഥാപനങ്ങളിലും 14,000 ബിപിഎൽ കുടുംബങ്ങളിലും ഇന്റർനെറ്റ് കണക്‌ഷൻ എത്തിക്കുമെന്നാണു വാഗ്ദാനം. ബിപിഎൽ കുടുംബങ്ങളിൽ കണക്‌ഷൻ (15 എംബിപിഎസ് വേഗം) നൽകുന്നതിനുള്ള ടെൻഡറിൽ കേരള വിഷനാണ് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തതെങ്കിലും ടെൻഡർ ഉറപ്പിച്ചു നൽകിയിട്ടില്ല.

ഐപി, ഐഎസ്പി ലൈസൻസുകൾ ലഭിക്കുന്നതുവരെ കാത്തിരിക്കാനാണു സർക്കാർ നിർദേശം. ഇതിനിടെ ബാൻഡ് വിഡ്ത് സേവനം നൽകാനുള്ള കമ്പനിയെ കണ്ടെത്തുന്നതിനും ടെൻഡർ വിളിച്ചു. സ്വകാര്യ ടെലികോം കമ്പനികളും ബിഎസ്എൻഎല്ലും താൽപര്യമറിയിച്ചിട്ടുണ്ട്. അതുവരെ തൽക്കാലം പവർഗ്രിഡ് വഴിയുള്ള സേവനം ഉറപ്പാക്കും.

സർക്കാർ ഒഴികെയുള്ള ഗുണഭോക്താക്കൾ ഇന്റർനെറ്റ് സേവനദാതാക്കളെ ആശ്രയിക്കണമെന്നും കെ ഫോൺ ഐഎസ്പി ആകില്ലെന്നുമായിരുന്നു ഇതുവരെയുള്ള തീരുമാനം. പദ്ധതിയുടെ ഭാഗമായ പോയിന്റ് ഓഫ് പ്രസൻസ് കേന്ദ്രങ്ങൾ, നെറ്റ് വർക്ക് ഓപ്പറേറ്റിങ് സെന്റർ, ഉപയോഗിക്കാത്ത ഫൈബർ തുടങ്ങിയ മുഴുവൻ അടിസ്ഥാന സൗകര്യവും സ്വകാര്യ സ്ഥാപനങ്ങൾക്കു വാടകയ്ക്കു നൽകാൻ ഐപി ലൈസൻസ് വഴി കഴിയും.

അതേസമയം, ഐഎസ്പി ലൈസൻസ് സ്വന്തമാക്കുന്നതോടെ ഏതു വ്യക്തിക്കും സ്ഥാപനത്തിനും ഇന്റർനെറ്റ് കണക്‌ഷൻ നൽകാനുള്ള നിയമസാധുത കെ ഫോണിനു ലഭിക്കും. ടെലികോം കമ്പനികളിൽനിന്നു ബാൻഡ് വിഡ്ത് വാങ്ങി, നിരക്ക് ഈടാക്കി സേവനം നൽകാനാകും. ഫലത്തിൽ ഇന്റർനെറ്റ് സേവനദാതാക്കളുടെ വിപണി മത്സരത്തിലേക്കു കെ ഫോണും എത്തും. ഇതു വരുമാനമുണ്ടാക്കുമെങ്കിലും സ്വകാര്യ ഐഎസ്പികൾ ഈ തീരുമാനത്തോട് എങ്ങനെ പ്രതികരിക്കുമെന്നു വ്യക്തമല്ല.

കെ ഫോൺ സേവനദാതാവ് ആകുന്നത് ഈ മേഖലയിലേക്കു വരാനാഗ്രഹിക്കുന്ന സ്വകാര്യ കമ്പനികളുടെ താൽപര്യം കുറയ്ക്കുമെന്നു കരുതുന്നില്ലെന്ന് കെഎസ്ഐടിഐഎൽ എംഡി ഡോ.സന്തോഷ്ബാബു പറഞ്ഞു.ആകെ 30157 കിലോമീറ്ററാണു കേബിൾ സ്ഥാപിക്കുന്നതെങ്കിലും വിവിധ ജില്ലകളിൽ റോഡ് വികസനം നടക്കുന്നതിനാൽ 5218 കിലോമീറ്റർ ദൂരം തൽക്കാലം കേബിൾ ഇടുന്നില്ല. അയ്യായിരത്തോളം ഓഫിസുകളിലും എത്തില്ല. ബാക്കിയുള്ളതിൽ 21404 കി.മീ. ദൂരത്തിലും 21886 ഓഫിസുകളിലും ഇന്നലെ വരെ പൂർത്തിയായി. ഇതിൽ 8855 ഓഫിസുകൾക്ക് ഇന്റർനെറ്റ് കണക്‌ഷൻ നൽകിയിട്ടുണ്ട്. 

Content Highlights: K-Fon, Internet, Kerala Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com