തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് വിൽക്കാൻ വേദാന്ത
Mail This Article
ചെന്നൈ ∙ ജനകീയ സമരത്തിനുനേരെയുണ്ടായ പൊലീസ് വെടിയ്പിനെത്തുടർന്നു കുപ്രസിദ്ധമായ തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണശാല വേദാന്ത ഗ്രൂപ്പ് വിൽക്കുന്നു. 2018ൽ തമിഴ്നാട് സർക്കാർ അടച്ചിട്ട പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ സാധിക്കാത്തതു കൊണ്ടാണ് നീക്കമെന്നു കമ്പനി അറിയിച്ചു. നാലരലക്ഷം ടൺ ചെമ്പ് സംസ്കരിക്കാനായി തയാറാക്കിയ ഫാക്ടറിയും അനുബന്ധ സംവിധാനങ്ങളും വാങ്ങുന്നതിനു താൽപര്യപത്രം ക്ഷണിച്ചു പരസ്യം നൽകി.
അതേ സമയം, പ്ലാന്റ് തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേസ് സുപ്രീം കോടതിയിൽ നിലനിൽക്കെ വിൽപന നീക്കം തന്ത്രമാണെന്ന ആക്ഷേപവും ഉയരുന്നു. പ്ലാന്റിൽ നിന്നുള്ള മാലിന്യങ്ങൾ പ്രദേശത്തു മലിനീകരണത്തിനു കാരണമാകുന്നെന്ന പരാതി ഉയർന്നതിനു പിന്നാലെയാണു സമരം തുടങ്ങിയത്. 2018 മേയ് 22നു നടന്ന വെടിവയ്പിൽ 13 പേർ കൊല്ലപ്പെട്ടു, 102 പേർക്കു പരുക്കേറ്റു. മേയ് 28ന് തമിഴ്‌നാട് സർക്കാർ പ്ലാന്റ് അടച്ചുപൂട്ടി. കോവിഡ് കാലത്ത് ഓക്‌സിജൻ ഉൽപാദിപ്പിക്കാൻ കഴിഞ്ഞ വർഷം 3 മാസം മാത്രമാണ് പ്ലാന്റ് പ്രവർത്തിച്ചത്.
English Summary: Vedanta puts on sale its Sterlite copper smelting plant in Tamil Nadu