വൈദ്യുതകാർ തീപിടിത്തം: അന്വേഷിക്കുമെന്ന് സർക്കാർ, ടാറ്റ
Mail This Article
മുംബൈ∙ വൈദ്യുത കാർ ആയ നെക്സോൺ ഇവി കഴിഞ്ഞ ദിവസം തീപിടിച്ചുനശിച്ച സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കുകയാണെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചു. സംഭവത്തിന്റെ കാരണം അന്വേഷിക്കാനും പരിഹാരമാർഗങ്ങൾ നിർദേശിക്കാനും കേന്ദ്ര സർക്കാർ പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിച്ചു. സെന്റർഫോർ ഫയർ എക്സ്പ്ലോസീവ് ആൻഡ് എൻവയൺമെന്റ് സേഫ്റ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, വിശാഖപട്ടണം നേവൽ സയൻസ് ആൻഡ് ടെക്നോളജിക്കൽ ലബോറട്ടറി എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധരടങ്ങുന്ന സമിതിയാണ് അന്വേഷിക്കുക.
4 വർഷത്തിനിടെ തങ്ങൾ മുപ്പതിനായിരത്തിലേറെ വൈദ്യുത കാറുകൾ വിൽക്കുകയും അവ മൊത്തം 10 കോടിയിലേറെ കിലോമീറ്റർ ഓടുകയും ചെയ്തിട്ടുണ്ടെന്നും ആദ്യമായാണ് തീപിടിത്തമുണ്ടാകുന്നതെന്നും ടാറ്റ മോട്ടോഴ്സ് പറഞ്ഞു. മുംബൈ നഗരപരിസരത്ത് ബുധനാഴ്ചയാണു നെക്സോൺ ഇവി തീപിടിച്ചത്. കാറിൽ ജാഗ്രതാ ലൈറ്റുകൾ തെളിഞ്ഞതിനാൽ കാറോടിച്ചിരുന്നയാൾ പുറത്തിറങ്ങി. കാറിനടിയിൽ ബാറ്ററിയുടെ ഭാഗത്തുനിന്നു പുക വരുന്നതാണു പിന്നെ കണ്ടതെന്ന് കാറുടമ പറഞ്ഞതായി സമൂഹമാധ്യമങ്ങളിലുണ്ട്. ഈയിടെ വൈദ്യുത ഇരുചക്ര വാഹനങ്ങൾ തീപിടിക്കുന്ന സംഭവങ്ങളുണ്ടായപ്പോൾ കേന്ദ്ര സർക്കാർ നിയോഗിച്ച അന്വേഷണ സമിതി ഈ മാസം റിപ്പോർട്ട് സമർപ്പിക്കുമെന്നാണു സൂചന.