നൂലിനു വിലക്കയറ്റം: മുണ്ടു നെയ്യണോ മുണ്ടു മുറുക്കണോ
Mail This Article
പറവൂർ ∙ കൈത്തറി വസ്ത്രങ്ങൾ നെയ്യാൻ ആവശ്യമായ കഴിനൂലിനു വിലകൂടിയതു മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ഡബിൾ മുണ്ടുകൾ നെയ്യുന്ന നൂറാം കൗണ്ട് നൂലിന്റെ ഒരു കെട്ടിന് 2020ൽ 3000 രൂപയായിരുന്നത് ഇപ്പോൾ 4900 രൂപയായി. എല്ലാത്തരം കഴിനൂലുകൾക്കും വിലവർധിച്ചു. 2 വർഷത്തിനിടെ 60% വിലവർധന.
നെയ്യാൻ ആവശ്യമായ മറ്റ് അസംസ്കൃത വസ്തുക്കളുടെയും വില കുതിച്ചുയരുന്നു. കൈത്തറിയുടെ പ്രോത്സാഹനത്തിനായി കഴിനൂലിനു 10% സബ്സിഡി സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ടെങ്കിലും വിലക്കയറ്റം തടയാനാകുന്നില്ല.5 വർഷത്തിനിടയിൽ കൈത്തറി ഉൽപന്നങ്ങളുടെ വിലയിൽ മാറ്റമുണ്ടായിട്ടില്ല. എന്നാൽ, കോവിഡ് വ്യാപനത്തെത്തുടർന്നു കൈത്തറി വസ്ത്രങ്ങളുടെ വിൽപനയിൽ വലിയ കുറവുണ്ടായി. സംസ്ഥാന സർക്കാരിന്റെ സൗജന്യ യൂണിഫോം പദ്ധതിയാണു അൽപം ആശ്വാസമായത്.
ഇപ്പോൾ, ഓണം സീസണിൽ വിൽപനയ്ക്കായി വസ്ത്രങ്ങൾ നെയ്യുന്ന തിരക്കിലാണു തൊഴിലാളികൾ. ഈ സമയത്തു കഴിനൂലിന്റെ വില വർധിക്കുന്നത് ഉൽപാദനം പ്രതിസന്ധിയിലാക്കുമെന്നു ചേന്ദമംഗലം യാൺ സൊസൈറ്റി പ്രസിഡന്റ് ടി.എസ്.ബേബി പറഞ്ഞു. പ്രധാനമായി തമിഴ്നാട്ടിൽനിന്ന് എത്തിക്കുന്ന കഴിനൂൽ കൃത്യസമയത്തു ലഭിക്കാത്ത സാഹചര്യവുമുണ്ട്. വില നിയന്ത്രിക്കണമെന്നും 25% സബ്സിഡി നൽകണമെന്നും ആവശ്യപ്പെട്ടു കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രിക്കു നിവേദനം നൽകിയിട്ടുണ്ട്.
Content Highlights: Thread price hike