ജിഎസ്ടി കൗൺസിൽ യോഗം ഇന്നു തുടങ്ങും
Mail This Article
ന്യൂഡൽഹി∙ സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര കാലാവധി അവസാനിക്കാൻ 3 ദിവസം ബാക്കിനിൽക്കെ ഇന്ന് ചണ്ഡിഗഡിൽ 47–ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിനു തുടക്കം. നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് കേരളമടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടേക്കും. കാലാവധി തുടരാനാകില്ലെന്ന നിലപാടിലാണ് കേന്ദ്രം.
ഓൺലൈൻ ഗെയിം, കസിനോ, കുതിരപ്പന്തയം, ക്രിപ്റ്റോകറൻസി തുടങ്ങിയവയ്ക്ക് ഏറ്റവും ഉയർന്ന നികുതി സ്ലാബ് ആയ 28 ശതമാനം ചുമത്തുന്നത് സംബന്ധിച്ച ചർച്ചയും കൗൺസിലിൽ നടന്നേക്കും. ജിഎസ്ടി നടപ്പാക്കി 5 വർഷം പൂർത്തിയാകുന്നതിനോട് അനുബന്ധിച്ചാണ് ഇത്തവണത്തെ യോഗമെന്ന പ്രത്യേകതയുമുണ്ട്. ജിഎസ്ടി നിരക്കുകൾ നീതിയുക്തമാക്കുന്നത് സംബന്ധിച്ച മന്ത്രിതല സമിതിയുടെ ഇടക്കാല റിപ്പോർട്ട് യോഗത്തിൽ സമർപ്പിക്കും. നിരക്ക് പരിഷ്കരണത്തിൽ സമവായമാകാത്തതിനാൽ സമിതിയുടെ കാലാവധി നീട്ടാനിടയുണ്ട്.
നികുതി നിരക്ക് പരിഷ്കരിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളൊന്നും വരുന്ന യോഗത്തിൽ എടുക്കില്ലെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു. നികുതി വെട്ടിപ്പ് തടയുന്നത് സംബന്ധിച്ചും ഇ–വേ ബിൽ സംബന്ധിച്ചും പഠനം നടത്താനായി നിയോഗിച്ച മന്ത്രിതലസമിതികളുടെ റിപ്പോർട്ടും യോഗത്തിൽ ചർച്ചയാകും. 40 ലക്ഷം വരെ വിറ്റുവരവുള്ള ചെറുകിട സ്ഥാപനങ്ങൾക്ക് നിർബന്ധിത റജിസ്ട്രേഷനിൽ ഇളവുകൾ നൽകുന്നത് സംബന്ധിച്ചും ചർച്ച നടന്നേക്കും.
മേയ് 31 വരെയുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശിക കേന്ദ്രം തീർത്തിരുന്നു. ഇനി ജൂണിലെ തുക മാത്രമാണ് സംസ്ഥാനങ്ങൾക്ക് ലഭിക്കാനുള്ളത്. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര വിതരണം ഈ മാസം അവസാനിക്കുമെങ്കിലും ജിഎസ്ടി നഷ്ടപരിഹാര സെസ് പിരിക്കുന്നത് 2026 മാർച്ച് വരെ തുടരും.