ആഭ്യന്തര എണ്ണ സ്വകാര്യ കമ്പനികൾക്കും
Mail This Article
ന്യൂഡൽഹി∙ രാജ്യത്ത് ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന എണ്ണ സ്വകാര്യ കമ്പനികൾക്കും വിൽക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പൊതുമേഖലാ സ്ഥാപനങ്ങൾക്കു മാത്രമേ വിൽക്കാൻ പാടുള്ളൂവെന്ന വ്യവസ്ഥ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ ഒഴിവാക്കി. കേന്ദ്ര അനുമതി ഒക്ടോബർ ഒന്നിനു നിലവിൽ വരുന്നതോടെ ആഭ്യന്തര എണ്ണ ഉൽപാദകരായ ഒഎൻജിസി, ഓയിൽ ഇന്ത്യ എന്നിവയ്ക്ക് സ്വകാര്യ കമ്പനികൾക്കും എണ്ണ വിൽക്കാനാവും. കയറ്റുമതി ചെയ്യാനുള്ള വിലക്ക് തുടരും.
രാജ്യത്തിനാവശ്യമായ എണ്ണയുടെ 85 % നിലവിൽ ഇറക്കുമതി ചെയ്യുകയാണ്. ബാക്കി 15 ശതമാനമാണ് ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്നത്. സ്വകാര്യ മേഖലയിലേക്കും എണ്ണ വിൽക്കാൻ അനുമതി ലഭിക്കുന്നതോടെ ആവശ്യക്കാരുടെ എണ്ണവും അതുവഴി ഉൽപാദനവും വർധിക്കുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കുർ ചൂണ്ടിക്കാട്ടി. ഇറക്കുമതി ക്രമേണ കുറച്ച് ആഭ്യന്തര ഉൽപാദനം ഉയർത്താൻ ഇതു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.