ADVERTISEMENT

ന്യൂഡൽഹി∙ ജിഎസ്ടി നഷ്ടപരിഹാരകാലാവധി നീട്ടണമെന്ന് കേരളമടക്കം പന്ത്രണ്ടോളം സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടും തീരുമാനമെടുക്കാതെ ജിഎസ്ടി കൗൺസിൽ. ഇന്നാണ് കാലാവധി അവസാനിക്കുന്നത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്കു പുറമേ ഉത്തരാഖണ്ഡ് അടക്കമുള്ള ചില ബിജെപി സംസ്ഥാനങ്ങളും നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടു.

16 സംസ്ഥാനങ്ങളാണ് നഷ്ടപരിഹാരം സംബന്ധിച്ച് വാദമുന്നയിച്ചത്. ഇതിൽ മൂന്നു നാലു സംസ്ഥാനങ്ങൾ നഷ്ടപരിഹാരത്തിനു പകരം സ്വന്തം നിലയിൽ വരുമാനം കണ്ടെത്തണമെന്ന അഭിപ്രായമാണ് ഉന്നയിച്ചതെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. 2017ൽ ആരംഭിച്ച ജിഎസ്ടി സംവിധാനം നടപ്പാകുമ്പോൾ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കാൻ 5 വർഷത്തേക്കാണ് നഷ്ടപരിഹാരസംവിധാനം നിശ്ചയിച്ചിരുന്നത്. 

കേരളം ഉന്നയിച്ച ആവശ്യങ്ങൾ

5 വർഷത്തേക്ക് കൂടി ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടുക

ജിഎസ്ടി വരുമാനം കേന്ദ്രവും സംസ്ഥാനങ്ങളും തുല്യമായി വീതിക്കുന്നതിനു പകരം സംസ്ഥാനത്തിന് 60 ശതമാനം വിഹിതം നൽകുക.

ഉയർന്ന നിരക്കിലുള്ള കേന്ദ്ര സെസുകളും സർചാർജുകളും ഘട്ടം ഘട്ടമായി ഒഴിവാക്കുക

കസിനോ, ഓൺലൈൻ ഗെയിമിങ്:

തീരുമാനം ഓഗസ്റ്റിൽ

കസിനോകൾ, ഓൺലൈൻ ഗെയിമിങ്, കുതിരപ്പന്തയം, ലോട്ടറി എന്നിവയ്ക്ക് ഉയർന്ന നികുതി സ്ലാബായ 28 ശതമാനം ഏർപ്പെടുത്തണമെന്ന ശുപാർശയിന്മേൽ വീണ്ടും ചർച്ച നടത്തി ജൂലൈ 15ന് റിപ്പോർട്ട് നൽകാൻ മന്ത്രിതല ഉപസമിതിയോട് ആവശ്യപ്പെട്ടു. ഗോവ അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇവയെല്ലാം ചൂതാട്ടത്തിന്റെ നിർവചനത്തിൽ കൊണ്ടുവന്നേക്കും. ഓഗസ്റ്റ് ആദ്യവാരം ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. ജിഎസ്ടി അപ്‌ലറ്റ് ട്രൈബ്യൂണൽ രൂപീകരിക്കുന്നത് സംബന്ധിച്ച് പ്രത്യേക മന്ത്രിതല ഉപസമിതി രൂപീകരിക്കും.

ജിഎസ്ടിഎൻ ശൃംഖലയിൽ റജിസ്റ്റർ ചെയ്യുന്ന ആളുടെ മുൻകാലരീതികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് എന്നിവ ഉപയോഗിച്ച്  മനസ്സിലാക്കി റിസ്ക് വിലയിരുത്താൻ സംവിധാനമുണ്ടാക്കണമെന്ന ശുപാർശ സമിതി അംഗീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com