കയറ്റുമതി തീരുവ വർധന: സ്വകാര്യ എണ്ണക്കമ്പനികളുടെ കയറ്റുമതി നിയന്ത്രണം ലക്ഷ്യം
Mail This Article
കൊച്ചി/ന്യൂഡൽഹി∙ റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിലേക്കും യുഎസിലേക്കും വൻതോതിൽ ഇന്ധനം കയറ്റിയയയ്ക്കുന്ന സ്വകാര്യ കമ്പനികൾക്കടക്കം പെട്രോൾ, ഡീസൽ കയറ്റുമതി തീരുവ വർധന തിരിച്ചടിയാകും. കേന്ദ്രസർക്കാർ തീരുമാനം സ്വകാര്യ എണ്ണ കമ്പനികൾ കൃത്രിമമായി സൃഷ്ടിക്കുന്ന ഇന്ധനക്ഷാമം തടയാൻ കൂടി ലക്ഷ്യമിട്ടാണ്. ഏവിയേഷൻ ഇന്ധനത്തിന് (എടിഎഫ്) 6 രൂപ സെസും ഏർപ്പെടുത്തിയിട്ടുണ്ട്.
വലിയ ലാഭത്തിലുള്ള കയറ്റുമതി വർധിച്ചതോടെ രാജ്യത്തെ റിഫൈനറികൾക്ക് എണ്ണ ലഭിക്കുന്ന അളവിൽ കുറവുണ്ടായെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. കയറ്റുമതി ചെയ്യുന്ന അളവിന്റെ 50% ആഭ്യന്തര വിപണിയിൽ ലഭ്യമാക്കാമെന്ന ഉറപ്പും ഇനി കമ്പനികൾ നൽകണം. തദ്ദേശീയമായി ഉൽപാദിപ്പിക്കുന്ന ക്രൂഡ് ഓയിലിനു മേൽ ടണ്ണിന് 23,230 കോടി രൂപയുടെ അധികനികുതിയും ചുമത്തി. രാജ്യാന്തര വിലയിലാണ് രാജ്യത്തിനുള്ളിലെ റിഫൈനറികൾക്ക് കമ്പനികൾ ക്രൂഡ് ഓയിൽ നൽകുന്നത്. ഇത് വഴി ഉൽപാദകർക്കു ലഭിക്കുന്ന അപ്രതീക്ഷിത നേട്ടം എടുത്തുകളയാനാണ് 'വിൻഡ്ഫോൾ നികുതി'.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചു കയറാൻ തുടങ്ങിയതോടെ റിലയൻസ്, നയാര തുടങ്ങിയ സ്വകാര്യ എണ്ണ കമ്പനികൾ ഇന്ത്യയിലെ വിതരണം കുറയ്ക്കാൻ തുടങ്ങിയിരുന്നു. ഇന്ത്യയിൽ നിന്ന് ക്രൂഡ് വലിയ വിലയ്ക്ക് യൂറോപ്യൻ രാജ്യങ്ങൾക്കു വിൽക്കുകയായിരുന്നു സ്വകാര്യ കമ്പനികൾ. ഇതോടെ സ്വകാര്യ എണ്ണ കമ്പനികളുടെ രാജ്യത്തെ പല പമ്പുകളിലും ഇന്ധന വിതരണം തടസ്സപ്പെട്ടു.
കേരളത്തിൽ സ്വകാര്യ എണ്ണക്കമ്പനികളുടെ പമ്പുകളിൽ 3 മാസമായി പ്രതിസന്ധി രൂക്ഷമാണ്. പൊതുമേഖല എണ്ണകമ്പനികളുടെ നിരക്കിനേക്കാൾ കൂടിയ വിലയ്ക്കാണ് സ്വകാര്യ കമ്പനികൾ പെട്രോളും ഡീസലും വിൽക്കുന്നത്. പൊതുമേഖല കമ്പനികളുടെ കൊച്ചിയിലെ പെട്രോൾ, ഡീസൽ വില യഥാക്രമം 105.72, 94.66 രൂപയുമാണെങ്കിൽ റിലയൻസ് പമ്പുകളിലെ (ഇപ്പോൾ ജിയോ–ബിപി) വില 112.75, 99.55 രൂപയാണ്. നയാര പമ്പുകളിലും സ്ഥിതി വ്യത്യസ്തമല്ല. ഇത്രയും വലിയ വില വ്യത്യാസമുള്ളതിനാൽ സ്വകാര്യ പമ്പുകളിൽ വിൽപന കുറഞ്ഞു. സ്വകാര്യ കമ്പനികളുടെ വില നിർണയത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നാണ് പമ്പ് ഉടമകൾ പറയുന്നത്.
Content Highlight: Oil Price, Oil Import, Crude Oil