ചിപ് ലഭ്യത കൂടി; രാജ്യത്തു വാഹന വിൽപന ഉയർന്നു
Mail This Article
കൊച്ചി∙ സെമികണ്ടക്ടർ ചിപ് ലഭ്യത ഉയർന്നുതുടങ്ങിയതിന്റെ സൂചനയായി ജൂണിൽ കാർ നിർമാണവും വിൽപനയും വർധിച്ചു. 2021 ജൂണിലെ വിൽപനയെക്കാൾ 40% കൂടുതലാണ് ഇത്തവണത്തെ വിൽപനയെന്ന് വാഹന ഡീലർമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷൻസ് (FADA) അറിയിച്ചു.
2,60,683 പുതിയ കാറുകളാണ് കഴിഞ്ഞ മാസം വിറ്റഴിഞ്ഞത്. തെലങ്കാന, ലഡാക്ക്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ റീട്ടെയിൽ വിൽപനക്കണക്കുകൾ ഉൾപ്പെടുത്താതെയാണിത്. കേന്ദ്രീകൃത ‘വാഹൻ’ പോർട്ടലിൽ ഈ മേഖലകൾ ഉൾപ്പെട്ടിട്ടില്ല. മൊത്തം വാഹന വിൽപന 15,51 ലക്ഷമാണ്. 27% വർധന. കോവിഡിനുമുൻപത്തെ (2019) ജൂണിലെക്കാൾ 9% കുറവാണിത്. സെമികണ്ടക്ടർ ചിപ് ലഭ്യത ഉയർന്നെങ്കിലും എസ്‌യുവി വിഭാഗത്തിലെ വാഹനങ്ങൾ കിട്ടാൻ നീണ്ട കാത്തിരിപ്പുകാലമുണ്ട്. എങ്കിലും പുതിയ മോഡലുകൾ വിപണിയിലെത്തുമ്പോൾ മികച്ച ബുക്കിങ് ലഭിക്കുന്നത് വിപണിയുടെ നല്ല സ്ഥിതിക്കു തെളിവാണെന്ന് ഫാഡ വിലയിരുത്തി.
ഇരുചക്ര വാഹന വിപണിയിൽ 20% വിൽപന വർധനയുണ്ട്. 11.19 ലക്ഷം ടൂവീലറുകളാണ് കഴിഞ്ഞ മാസം വിറ്റത്. ഗ്രാമീണമേഖലയുടെ സാമ്പത്തിക നിലയ്ക്ക് വിലക്കയറ്റം വെല്ലുവിളിയാകുന്നതും പലയിടത്തും മഴക്കാലമായതും കാരണമാണ് വിൽപനയിൽ വളർച്ചനിരക്കു കുറഞ്ഞത്. 67696 വാണിജ്യ വാഹനങ്ങൾ ജൂണിൽ വിറ്റു. 89% വർധനയാണിത്.