ADVERTISEMENT

രൂപയുടെ വിനിമയ മൂല്യം താഴ്ന്ന് ഡോളറിന് 80 രൂപ എന്ന നിലവാരത്തിൽ എത്തിയിരിക്കുന്നു. രാജ്യാന്തര കാരണങ്ങളാൽ ഡോളർ ശക്തിപ്രാപിക്കുകയും യൂറോയും പൗണ്ടും അടക്കമുള്ള പ്രമുഖ കറൻസികളൊക്കെ വിലിയിടിവു നേരിടുകയുമാണ്. പലതും രൂപയെക്കാൾ തകർച്ച നേരിട്ടുകഴിഞ്ഞു.

രൂപയുടെ വിലിയിടിവ് എങ്ങനെയാണു നമ്മെ ബാധിക്കുകയെന്നു നോക്കാം. 

ദോഷങ്ങൾ

∙ രാജ്യത്തേക്കുള്ള ഇറക്കുമതിക്കു ചെലവേറും. ഇറക്കുമതിക്ക് ആവശ്യമായ ഡോളർ കിട്ടാൻ ഇന്ത്യക്കാർ മുൻപത്തേക്കാൾ കൂടുതൽ രൂപ കൊടുക്കേണ്ടിവരുന്നു.

ഇറക്കുമതി ഉൽപന്നങ്ങൾക്കു വില കൂടുന്നത് വിപണിയിൽ വിലക്കയറ്റം രൂക്ഷമാകാനും ഇടയാക്കും. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറയുമ്പോൾ ഇറക്കുമതിച്ചെലവു കുറയേണ്ടതാണെങ്കിലും ഓരോ ഡോളറിനും മുൻപത്തെക്കാൾ കൂടുതൽ രൂപ വേണ്ടിവരുന്നതിനാൽ, വിലക്കുറവിന്റെ ഗുണം കിട്ടുന്നില്ല.

ഇലക്ട്രോണിക് ഉൽപന്നങ്ങൾ, ചില വാഹനങ്ങൾ, മൊബൈൽ ഫോൺ, ഭക്ഷ്യഎണ്ണ, സ്വർണം, രാസവളം എന്നിങ്ങനെ അവശ്യ സാധനങ്ങളും ആഡംബര വസ്തുക്കളുമടക്കം ഒട്ടേറെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുകയാണ്.

∙ വിദേശത്തു പോയി പഠിക്കുന്നതിനുള്ള ചെലവേറും. വിദേശത്തെ ഫീസിനു വേണ്ടി അവിടത്തെ കറൻസി നേടാൻ കൂടുതൽ രൂപ കൊടുക്കേണ്ടിവരും. ഇന്ത്യയിൽ വായ്പകളുടെ പലിശ ഉയരുന്നതിനാൽ വിദ്യാഭ്യാസ വായ്പയുടെ പലിശ ഉയരുകയും ചെയ്യുന്നുണ്ട്.

∙ വിദേശ യാത്രയുടെ ചെലവേറും. കോവിഡ് കാരണം മാറ്റിവച്ചിരുന്ന വിനോദയാത്രകളിലേക്കു ജനം തിരിഞ്ഞ വേളയിലാണ് രൂപയുടെ ഇടിവ്. വിദേശ കറൻസിക്കു വേണ്ടി കൂടുതൽ ഇന്ത്യൻ രൂപ ചെലവിടേണ്ടിവരുമെന്നതുതന്നെ കാരണം.

നേട്ടങ്ങൾ

∙ കയറ്റുമതി വ്യവസായികൾക്ക് രൂപയുടെ വിലിയിടിവു നേട്ടമാണ്. അവർ നേടുന്ന വിദേശനാണ്യത്തിന് ഇന്ത്യയിൽ രൂപ കൂടുതൽ കിട്ടും.

∙ പ്രവാസിപ്പണം കൂടും. ഇന്ത്യയിലേക്കു പണമയയ്ക്കുന്ന പ്രവാസികൾക്കു ഗുണം. അവർ അയയ്ക്കുന്ന വിദേശപ്പണത്തിന് ഇവിടെ കൂടുതൽ രൂപ കിട്ടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com