ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിൽ ഇലക്ട്രിക് വാഹന വിൽപനയിൽ ഒരു വർഷം കൊണ്ട് 300% ത്തിലേറെ വർധന. 2021ൽ ആകെ 8700 ഇലക്ട്രിക് വാഹനങ്ങളാണ് കേരളത്തിൽ റജിസ്റ്റർ ചെയ്തതെങ്കിൽ ഇന്നലെ മോട്ടർ വാഹനവകുപ്പിന്റെ കണക്കിൽ ഇത് 31,227 വാഹനങ്ങളായി. ഇലക്ട്രിക് വാഹനങ്ങൾ രംഗത്തുവന്ന 2017ൽ കേരളത്തിൽ 75 വാഹനങ്ങളായിരുന്നു ആകെ ഉണ്ടായിരുന്നത്. 2021ൽ രാജ്യത്താകെ ഇലക്ട്രിക് വാഹനങ്ങൾ 90,102 ആയിരുന്നത് ഇപ്പോൾ 3,90,429 എണ്ണമായി വർധിച്ചു. 

പെട്രോൾ വില 100 കടന്നപ്പോഴാണ് കേരളത്തിലും ഇലക്ട്രിക് വാഹനങ്ങൾ വിൽപന കൂടിയത്. ചാർജിങ് സ്റ്റേഷനുകളുടെ അപര്യാപ്തതയ്ക്കു പരിഹാരമായി 1500 ചാർജിങ് കൗണ്ടറുകൾ കെഎസ്ഇബി ഇലക്ട്രിക് പോസ്റ്റുകളിൽ തന്നെ ഉടനെ സ്ഥാപിക്കുന്നതിന് കരാർ നൽകിയിട്ടുണ്ട്. 12 സ്മാർട് ചാർജിങ് സെന്ററുകൾ ഗതാഗത വകുപ്പും പിഡബ്ല്യുഡിയുടെ പൊതുസ്ഥലത്ത് സ്ഥാപിക്കും. ഇലക്ട്രിക് വാഹനങ്ങൾക്ക് പൂർണമായും ടാക്സ് ഒഴിവാക്കിയാണ് മഹാരാഷ്ട്ര മാതൃകയായത്. കേരളത്തിൽ വാഹനങ്ങളുടെ വില അനുസരിച്ച് 9 –21% വരെയാണ് നികുതി. ഇത് ഇലക്ട്രിക് വാഹനത്തിന് ഏത് വിലയുടേത് ആയാലും 4.2% ആയി നികുതി നിജപ്പെടുത്തി.

ഇലക്ട്രിക് ഓട്ടോയ്ക്ക് 30,000 രൂപയാണ് സർക്കാർ സബ്സിഡി. ഇനി നിലവിലുള്ള ഓട്ടോകൾ ഇലക്ട്രിക് എൻജിനിലേക്ക് രൂപമാറ്റം വരുത്തിയാൽ സബ്സിഡി 15,000 രൂപ കൂടി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്ന സ്വകാര്യ കമ്പനികൾക്കും വ്യക്തികൾക്കും സബ്സിഡി അനുവദിക്കുന്ന കാര്യത്തിലും സർക്കാർ തീരുമാനം ഉടനുണ്ടാകും. കെഎസ്ആർടിസി പുതുതായി വാങ്ങിയ 50 ഇലക്ട്രിക് ബസുകളിൽ 25 ബസുകളുടെ സർവീസ് അടുത്തയാഴ്ച തിരുവനന്തപുരത്ത് തുടങ്ങും. സിറ്റി സർക്കുലർ സർവീസിനാണ് ഇൗ ബസുകൾ. ഒറ്റ ചാർജിൽ 150 കി.മി. ദൂരം ഓടും. കിലോമീറ്ററിന് ചെലവ്  20 രൂപ.

കേരളത്തിൽ നിലവിലെ ഇലക്ട്രിക് വാഹനങ്ങൾ

ഇരുചക്രവാഹനം– 23704 

കാർ – 4206

ഓട്ടോറിക്ഷ– 2278

മറ്റുള്ളവ– 1039

Content Highlights: Electric Vehicle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com