ADVERTISEMENT

തൃശൂർ∙ സിനിമകൾക്കു ഒടിടി നിയന്ത്രണം വന്നു തുടങ്ങിയതോടെ ഒടിടി പ്ലാറ്റ്ഫോമുകൾ വെബ് സീരീസ് രംഗത്തേക്കു നീങ്ങാൻ ഒരുങ്ങുന്നു. മലയാളം വെബ് സീരീസ് തുടങ്ങാനായി വൻകിട ഒടിടികളുടെ അവസാന ഘട്ടം പരിഗണനയിലാണ് മലയാളത്തിലെ എട്ടോളം യുവ സംവിധായകർ.

ജനുവരിയോടെ മലയാളം വെബ് സീരിസുകൾ സജീവമാകും. എല്ലാം സംവിധാനം ചെയ്യുന്നതു മലയാള സിനിമയിലെ യുവ സംവധായകർ തന്നെ. ദുൽഖർ സൽമാ‍ൻ അഭിനയിക്കുന്ന നെറ്റ് ഫ്ലിക്സ് ഹിന്ദി വെബ് സീരീസ് ഗൺസ് ആൻഡ് ഗുലാബ്സ് ഷൂട്ടിങ് തുടരുകയാണ്. ഇതു വരുന്നതോടെ ദുൽഖറിന്റെ താരമൂല്യം ഉയരും.

സ്വാഭാവികമായും മലയാളത്തിലെ പ്രമുഖ താരങ്ങളെത്തേടിയും ഓഫറെത്തും. തമിഴിലും തെലുങ്കിലും യുവ സംവിധായകർ വെബ് സീരിസിലുണ്ടാക്കിയ നേട്ടമാണു മലയാളത്തിലേക്കു കടക്കാ‍ൻ ഒടിടികളെ പ്രേരിപ്പിച്ചത്. രണ്ടു ഭാഷയിലേയും വെബ് സീരിസുകൾ കച്ചവടത്തി‍ൽ ഹിന്ദി സീരീസുകളെ മറികടന്നു. അല്ലു അർജുൻ, വിജയ് ദേവര കൊണ്ട എന്നിവർ പണമിറക്കി തുടങ്ങിയ തെലുങ്ക് ഒടിടി വൻ ഹിറ്റാണ്.  

തിയറ്റർ റിലീസ് ചെയ്ത് 56 ദിവസം കഴിഞ്ഞേ ഒടിടി റിലീസ് അനുവദിക്കൂ എന്ന നിബന്ധന മലയാള സിനിമയിലെ വിവിധ സംഘടനകൾ ശക്തമാക്കുകയാണ്. ഹിന്ദിയിലും ഇത്തരം നിയന്ത്രണങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഇതോടെയാണു പ്രാദേശിക വെബ് സീരിസുകൾ ശക്തമാക്കാൻ ഒടിടികൾ തീരുമാനിച്ചത്. രണ്ടു പ്രമുഖ ഒടിടികൾ കേരളത്തിൽ വെബ് സിരീസ് തിരഞ്ഞെടുപ്പിനായി ഉദ്യോഗസ്ഥരെ നിയോഗിച്ചു. നെറ്റ്ഫ്ലിക്സ് പ്രമുഖ യുവ സംവിധായകരുമായി രണ്ടു തവണ ചർച്ച നടത്തി. സീയും നാലു യുവ സംവിധായകരുമായി കരാർ ഒപ്പിടുന്ന ഘട്ടത്തിലാണ്. 

യുവ താരങ്ങൾക്കും സാങ്കേതിക വിദഗ്ധർക്കുമാണ് ഇതിന്റെ നേട്ടമുണ്ടാകുക. സിനിമയിൽ മികവു തെളിയിച്ചവരെയും സഹായികളെയും മാത്രമാണു വെബ് സീരീസിനായി ഉപയോഗിക്കുന്നത്. സിനിമ ചെയ്യുന്ന സമയംകൊണ്ടു വെബ് സീരീസ് ഷൂട്ടിങ് പൂർത്തിയാകുന്ന വിധത്തിലാണ് ആസൂത്രണം. 8 എപ്പിസോഡുകളുടെ പരമ്പരയാണ് എല്ലാവരും ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com