ADVERTISEMENT

ഒറ്റപ്പാർട്ടി സർവാധിപത്യമുള്ള ചൈനയിൽ മൂന്നു തരം ബാങ്കുകളാണുള്ളത്. ഒന്ന്, ദേശീയ തലത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന വമ്പൻ സാമ്പത്തിക സ്ഥാപനങ്ങൾ (ഡവലപ്‌മെന്റ് ഫിനാൻഷ്യൽ ഇന്സ്റ്റിറ്റ്യൂഷൻസ്). ഇന്ന് ചൈനയിൽ ഇങ്ങനത്തെ 3 ബാങ്കുകളാണുള്ളത്. ഇവ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി മാത്രം വായ്പകൾ നൽകുന്നു. (നമ്മുടെ രാജ്യത്തു കഴിഞ്ഞ നൂറ്റാണ്ടിൽ പ്രവർത്തിച്ചിരുന്ന ഐഡിബിഐ, ഐസിഐസിഐ പോലെ. 1991നു ശേഷം ഇവ വാണിജ്യ ബാങ്കുകളായി മാറി, എല്ലാത്തരത്തിലുള്ള വായ്പകളും നൽകാനായി).

രണ്ടാമത്തെ തരം ബാങ്കുകൾ വാണിജ്യ ബാങ്കുകളാണ് – 6 എണ്ണം സർക്കാരിന്റെ ഉടമസ്ഥതയിലും 12 എണ്ണം ആഭ്യന്തര കമ്പനികളുടെകൂടി ഉടമസ്ഥതയിലും. സർക്കാർ ഉടമസ്ഥതയിലുള്ള 4 എണ്ണം ലോകത്തെ ആദ്യത്തെ 15 ബാങ്കുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ശരിക്കും വമ്പൻ ബാങ്കുകൾ.മൂന്നാമത്തെ ശ്രേണിയിൽ  പട്ടണങ്ങളിലും ഗ്രാമീണ മേഖലയിലും പ്രവർത്തിക്കുന്ന ലോക്കൽ ഏരിയ ബാങ്കുകളാണ്. സഹകരണ ബാങ്കുകൾക്കു സമാനം.

ഇപ്പോൾ പ്രശ്നം ഏതു തലത്തിൽ?

ചൈനയിൽ 23 പ്രവിശ്യകളാണുള്ളത് (നമ്മുടെ സംസ്ഥാനങ്ങൾക്കു സമാനമായ). ഇവയിൽ ഹെനാൻ, അൻഹുയി എന്ന രണ്ട് വടക്കു കിഴക്കൻ പ്രവിശ്യകളിലെ ലോക്കൽ ഏരിയ ബാങ്കുകൾക്ക് നിക്ഷേപകരുടെ പണം തിരികെ നൽകാനുള്ള കെൽപ് ‌താൽക്കാലികമായെങ്കിലും തടസ്സപ്പെട്ടിരിക്കുന്നു. പതിനായിരക്കണക്കിന്  നിക്ഷേപകർ പണം പിൻവലിക്കാനായി നെട്ടോട്ടത്തിലാണ്. പക്ഷേ പണം തിരികെ നൽകാനുള്ള സ്ഥിതിയിലല്ല ബാങ്കുകൾ. ആകെക്കൂടി 4 ലക്ഷം നിക്ഷേപകരുടെ, 65000 കോടി രൂപയ്ക്കു തുല്യമായ തുകയാണ് പ്രശ്നത്തിൽ കുടങ്ങിയിരിക്കുന്നതെന്നാണു കണക്ക്. 

എന്തുകൊണ്ട്?

രണ്ട് കാരണങ്ങളുണ്ട്. ഈ ബാങ്കുകൾ ‘റിയൽ എസ്റ്റേറ്റ്’ (കെട്ടിട നിർമാണ) മേഖലയിലേക്ക് ധാരാളം വായ്പകൾ കൊടുത്തിരിന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ മേഖലയിലെ പ്രവർത്തനം മന്ദഗതിയിൽ ആയെന്നു മാത്രമല്ല ചിലപ്പോൾ പൂർണമായും നിലക്കുകയും ചെയ്തു. ചൈനയിൽ പരമോന്നത നേതാവായ പ്രസിഡന്റ് ഷീ ജിൻപിങ് ‘സീറോ കോവിഡ്’ നയം പ്രഖ്യാപിച്ചു എന്നോർക്കുക –അതായത് ഒറ്റ കോവിഡ് കേസ് പോലും ഒരു സ്ഥലത്തും വരാൻ അനുവദിക്കില്ല എന്ന നയം. ഇതിനു വേണ്ടി മാസങ്ങളോളം ജനത്തിനെ വീട്ടിനു പുറത്തിറങ്ങാൻ പോലും ചില മേഖലകളിൽ സമ്മതിച്ചിരുന്നില്ല. കെട്ടിട നിർമാണ മേഖല സ്തംഭിച്ചു. കൊടുത്ത വായ്പകൾ കിട്ടാതെ നിക്ഷേപകന്റെ കാശ് തിരിച്ചുകൊടുക്കാൻ സാധിക്കില്ലല്ലോ. 

ഇതുകൂടാതെ ഈ ലോക്കൽ ബാങ്കുകളിൽ വ്യാപക വായ്പ തട്ടിപ്പുകൾ നേരത്തേ നടന്നു എന്നും സർക്കാർ പ്രഖ്യാപിച്ചു. ഫലത്തിൽ ഇവയിൽ പണം നിക്ഷേപിച്ച സാധാരണക്കാർ നെട്ടോട്ടത്തിലായി. അവർ പ്രക്ഷോഭത്തിലേക്കും തിരിഞ്ഞു.

ചൈനയിലെ ബാങ്കുകളുടെ പ്രവർത്തനം നിയന്ത്രക്കുന്ന ‘ചൈന ബാങ്കിങ് ആൻഡ് ഇൻഷുറൻസ് റെഗുലേറ്ററി കമ്മിഷൻ’  നിക്ഷേപ പരിരക്ഷയുടെ അടിസ്ഥാനത്തിൽ ലോക്കൽ ഏരിയ ബാങ്കുകളുടെ നിക്ഷേപകർക്ക് പണം ഒരു പരിധി വരെ തിരികെ നൽകാനുള്ള നടപടികൾ തുടങ്ങി എന്നു വാർത്തയുണ്ട്.

നമുക്കുള്ള പാഠങ്ങൾ?

ചെറിയ ബാങ്കുകൾ — പ്രത്യേകിച്ച് സർക്കാർ ഉടമസ്ഥതയിലോ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലോ അല്ലാത്തവ – വളരെയധികം കാര്യക്ഷമമാകണം. വാണിജ്യ ബാങ്കുകൾക്കുള്ളതു പോലെ, നിക്ഷേപങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഇത്തരം സ്ഥാപനങ്ങൾക്കും ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകൾ തയാറാകണം. ആത്യന്തികമായി, സർക്കാർ ഉടമസ്ഥത/കർശനമായ മേൽനോട്ടം തന്നെയാണ് ധനകാര്യ മേഖലയിൽ സാധാരണക്കാരന്റെ ഏറ്റവും വലിയ പരിരക്ഷ അഥവാ ഗാരന്റി.

(ബാങ്കിങ്–ധനകാര്യ വിദഗ്ധനാണു ലേഖകൻ)

Content Highlights: Bank fraud, China, Rural Bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com