ചെറുസംരംഭങ്ങൾക്ക് പലിശ സബ്സിഡി
Mail This Article
തിരുവനന്തപുരം∙ 10 ലക്ഷം രൂപ വരെ പദ്ധതിച്ചെലവുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്കു (എംഎസ്എംഇ) പലിശ ഇളവുമായി ‘ഒരു കുടുംബം ഒരു സംരംഭം’ പദ്ധതിയുടെ മാർഗരേഖ വ്യവസായ വകുപ്പ് അംഗീകരിച്ചു. ബാങ്ക് വായ്പയിൽ 4 ശതമാനത്തിൽ അധികം വരുന്ന പലിശ സബ്സിഡിയായി സംരംഭകനു നൽകും. 10 ലക്ഷത്തിലധികം രൂപ പദ്ധതിച്ചെലവായാൽ 10 ലക്ഷം രൂപയ്ക്കുള്ള പലിശ സബ്സിഡി മാത്രം. സഹായം 5 വർഷത്തേക്ക്. ഗുണഭോക്താക്കളിൽ 50 % പേർ വനിതകളായിരിക്കണമെന്നും മാർഗരേഖ നിർദേശിക്കുന്നു. ഈ വർഷം പലിശ സബ്സിഡിക്കായി 4 കോടി രൂപ മുടക്കും.
നിലവിൽ നിർമാണ, തൊഴിലവസര മേഖലയിലെ എംഎസ്എംഇകൾക്കാണു വ്യവസായ വകുപ്പ് പലിശ സബ്സിഡി സഹായം നൽകിപ്പോന്നത്. എന്നാൽ ‘ഒരു കുടുംബം ഒരു സംരംഭം’ പദ്ധതിയിൽ സേവന, വ്യാപാര മേഖലയിലെ സംരംഭങ്ങൾ കൂടി ഉൾപ്പെടുത്തി. മൂന്നു വർഷ കാലാവധിയെന്നത് 5 വർഷമാക്കുകയും ചെയ്തു. ഏപ്രിൽ 1നുശേഷം റജിസ്റ്റർ ചെയ്ത സംരംഭങ്ങളെ മാത്രമാണു പരിഗണിക്കുക. ബാങ്ക് നിർദേശിക്കുന്ന പലിശ, സംരംഭകൻ മുൻകൂറായി അടയ്ക്കുകയും 4% കഴിച്ചുള്ള പലിശ സബ്സിഡിയായി വർഷാവസാനം സംരംഭകന്റെ അക്കൗണ്ടിൽ എത്തുകയും ചെയ്യും.
4 ശതമാനത്തിനു മുകളിൽ സംരംഭകൻ നൽകുന്ന പലിശയ്ക്കു സബ്സിഡി ബാധകമാണെങ്കിലും ആകെ പലിശ സബ്സിഡി 5 ശതമാനത്തിലധികമാകരുതെന്നാണു മാർഗരേഖയിലെ നിർദേശം. ഈ പരിധി 6 ശതമാനമായി ഉയർത്താനുള്ള ആലോചനയും നടക്കുന്നുണ്ട്. പ്രത്യേക ഓൺലൈൻ പോർട്ടൽ സജ്ജമായാലുടൻ അപേക്ഷ നൽകാം.
മറ്റു നിർദേശങ്ങൾ:
∙ ബാങ്ക് വായ്പ ലഭിച്ചാൽ 3 മാസത്തിന് അകം സബ്സിഡിക്കായി അപേക്ഷിക്കണം
∙ വായ്പ ലഭിച്ച് ഒരു വർഷം കഴിഞ്ഞുള്ള അപേക്ഷ പരിഗണിക്കില്ല
∙ അപേക്ഷയിൽ 15 ദിവസത്തിന് അകം തീർപ്പ്
∙ അപേക്ഷകനും വ്യവസായ വകുപ്പുമായി കരാർ
∙ മറ്റൊരു സർക്കാർ പദ്ധതിയുടെയും ആനുകൂല്യം പാടില്ല
∙ 3 വർഷം പ്രവർത്തിക്കാതിരുന്നാൽ 14% പലിശയോടെ സഹായധനം തിരിച്ചടയ്ക്കണം.