ADVERTISEMENT

തിരുവനന്തപുരം∙ സഹകരണ ബാങ്കുകളുടെ മുഴുവൻ ഡേറ്റയും ഏകീകൃത സോഫ്റ്റ്‌വെയറിലേക്ക് കൊണ്ടുവരുന്ന കേന്ദ്രപദ്ധതിയിൽ നിന്നു മാറിനിൽക്കുന്നതെക്കുറിച്ച് കേരളത്തിന്റെ ആലോചന. കേന്ദ്രസഹായം ലഭിച്ചില്ലെങ്കിലും കുഴപ്പമില്ല അമിത്ഷായുടെ കേന്ദ്ര സഹകരണ വകുപ്പിൽ തലവച്ചുകൊടുക്കരുതെന്നാണ് സഹകരണ വകുപ്പിന്റെ തീരുമാനം. പകരം കേരളത്തിലെ എല്ലാ പ്രാഥമിക സഹകരണ ബാങ്കുകളെയും സ്വന്തം നിലയിൽ ഒരു സോഫ്റ്റ്‌വെയറിന്റെ കീഴിൽ കൊണ്ടുവരുന്നതിനു നടപടി പുരോഗമിക്കുന്നു. ടാറ്റ കൺസൽറ്റൻസി സർവീസ് (ടിസിഎസ്) ആണ് അന്തിമപട്ടികയിൽ.

cooperative

എന്നാൽ ഏകീകൃത സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുന്ന കാര്യത്തിൽ ഉടൻ തീരുമാനമറിയിക്കണമെന്ന് കേന്ദ്രം സംസ്ഥാന സഹകരണ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നബാർഡ് വഴി സഹായം ലഭിക്കുന്ന എല്ലാ സംഘങ്ങളും ഇൗ സോഫ്റ്റ്‌വെയർ ഉപയോഗിക്കണമെന്ന നിർദേശമാണ് േകന്ദ്രത്തിന്റേത്. 2500 കോടിയാണ് പദ്ധതിക്ക് കേന്ദ്ര സഹകരണവകുപ്പ് അനുവദിച്ചത്. സംഘത്തിന്റെ കംപ്യൂട്ടർവൽക്കരണത്തിനുളള പണം കേന്ദ്രം നൽകും. നിലവിൽ കംപ്യൂട്ടറുള്ള സംഘത്തിന് 50,000 രൂപയുടെ സഹായവും നൽകും. ഇൗ സഹായം നഷ്ടപ്പെട്ടാലും കേന്ദ്ര സെർവറിലേക്ക് കേരളത്തിലെ സംഘങ്ങളുടെ ഡേറ്റ നൽകുന്നത് ഭാവിയിൽ കുഴപ്പമാകുമെന്ന ചിന്തയാണ് സംസ്ഥാനത്തിന്. 

കേരളത്തിൽ 1500 പ്രാഥമിക കാർഷിക സംഘങ്ങളും അവയ്ക്ക് 4500 ശാഖകളുമുണ്ട്. ഒറ്റ സോഫ്റ്റ് വെയറിലെത്തിക്കാൻ പ്രാഥമികമായി 1000 കോടിയോളം ചെലവു വരുമെന്നാണ് കണക്ക്. കംപ്യൂട്ടർ സംവിധാനമുള്ള, 800 ശാഖയുള്ള കേരള ബാങ്കിനെ ഒറ്റ സോഫ്റ്റ്‌വെയറിന്റെ കീഴിലെത്തിക്കുന്നതിന് 500 കോടിയുടെ കരാറാണ് വിപ്രോയ്ക്ക് നൽകിയത്. കേരളത്തിലെ സഹകരണ സംഘങ്ങൾക്ക് കാർഷിക വായ്പ, സഹായ പദ്ധതികൾ മാത്രമല്ല, വ്യവസായ സംരംഭങ്ങളുമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ കാർഷിക സഹായ പദ്ധതികൾ മാത്രമേയുള്ളൂ. 

അതുകൊണ്ടാണ് കേന്ദ്ര സോഫ്റ്റ്‌വെയർ കേരളത്തിന്റെ സാഹചര്യത്തിൽ ഫലപ്രദമാകുമോയെന്ന സംശയം കേരളം ഉന്നയിച്ചത്. എന്നാൽ പ്രധാനമായും കേരള സർക്കാരിനെ പിറകോട്ടു വലിക്കുന്നത് രാഷ്ട്രീയ കാരണമാണ്. കേരളത്തിലെ സഹകരണ മേഖലയെ നികുതിയുടെ വലയിൽ കൊണ്ടുവരികയെന്ന ദീർഘകാല അജ‌ൻഡയാണ് കേന്ദ്രത്തിന്റേത്. കേരളത്തിലെ ഇടതു രാഷ്ട്രീയത്തിന്റെ വളർച്ചയുടെ അടിസ്ഥാനവും പ്രാഥമിക സംഘങ്ങൾ വഴിയുള്ള ജനപിന്തുണയാണെന്ന ചിന്തയും കേന്ദ്രസർക്കാരിനുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com