ചെറുധാന്യങ്ങൾ വലുതാവുന്നു; ആവശ്യക്കാരേറുന്നു, ഉൽപാദകരും
Mail This Article
കൊച്ചി∙ അരിക്കു പകരമായി ഉപയോഗിക്കുന്ന ആരോഗ്യദായകമായ ചെറുധാന്യങ്ങൾക്ക് സംസ്ഥാനത്തെ വിപണിയിൽ പ്രിയമേറുന്നു. അതു കണ്ടറിഞ്ഞ് നിരവധി ചെറുകിട വ്യവസായികളും രംഗത്തു വന്നു. ചെറുധാന്യങ്ങളും (മില്ലറ്റ്) അവയുടെ മാവും പൊടിയും അവലും (ഫ്ളേക്സ്) നിർമ്മിച്ചു വിപണനം നടത്തുന്ന കമ്പനികളുടെ ഉത്പന്നങ്ങൾ ലഭ്യമാണെന്നു മാത്രമല്ല അവയ്ക്ക് ആവശ്യക്കാരേറി വരുന്നുമുണ്ട്.
റാഗി, തിന, വെരക്, ജോവർ തുടങ്ങി ഏഴിനം ചെറുധാന്യങ്ങളാണു പ്രധാനം. അട്ടപ്പാടിയിലും മറ്റും ഇവയുടെ കൃഷി പരിമിതമായ തോതിലുണ്ടെങ്കിലും വ്യവസായങ്ങൾക്കു വേണ്ട അളവിൽ എത്തുന്നത് തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നുമാണ്. അവിടെ ഇവയുടെ കൃഷിയും വർധിച്ചിട്ടുണ്ട്. കർഷകർക്ക് നെല്ലിനേക്കാളേറെ വില കിട്ടുന്നതാണ് ചെറുധാന്യങ്ങൾ. പ്രമേഹമുള്ളവർക്ക് അരി വിഭവങ്ങൾ കുറച്ച് ഇതിലേക്കു മാറാമെന്നതാണു പ്രധാന ആകർഷണം. ദോശയോ ഇഡ്ഡലിയോ ഉണ്ടാക്കാൻ ചെറുധാന്യങ്ങളുടെ മാവുണ്ട്. മാവിൽ 35% ചെറുധാന്യങ്ങളും ബാക്കി അരിയുമാണ്. രുചിയെ ബാധിക്കാതിരിക്കാനാണിത്.
ചപ്പാത്തിയുണ്ടാക്കാൻ ഗോതമ്പുമായി ചേർത്തും ചെറുധാന്യങ്ങളുടെ പൊടിയുണ്ട്. 25% ചെറുധാന്യ പൊടിയും ബാക്കി ഗോതമ്പ് പൊടിയും. അതേ സമയം അരിയോ ഗോതമ്പോ ചേർക്കാതെ ചെറുധാന്യ വിഭവങ്ങൾ മാത്രമായി കഴിക്കുന്നവരുമുണ്ട്. വ്യവസായ വകുപ്പ് ഈയിടെ നടത്തിയ ബി2ബി മേളയിൽ ചെറുധാന്യങ്ങളുടെ ധാരാളം സംരംഭകർ പങ്കെടുത്തിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് നിരവധി ബയർമാരുമായി ഇടപാടുകളും നടന്നു. ചെറുധാന്യ സംസ്ക്കരണം പ്രചരിപ്പിക്കാൻ പിഎംഎഫ്എംഇ സ്കീമിൽ കൃഷി വകുപ്പ് അഗളിയിൽ ഇൻക്യൂബേഷൻ സെന്റർ സ്ഥാപിക്കും. വ്യവസായ വകുപ്പിനു കീഴിലുള്ള കെബിപ് ആണ് നോഡൽ ഏജൻസി.