ADVERTISEMENT

ന്യൂഡൽഹി∙ വീടുകളിൽ സ്വന്തം നിലയ്ക്ക് പുരപ്പുറ സോളർ സ്ഥാപിക്കാൻ കഴിയാത്തവർക്ക് ഒരുമിച്ചുചേർന്ന് ഒരു നിശ്ചിത സ്ഥലത്ത് കമ്യൂണിറ്റി സോളർ പ്ലാന്റ് സ്ഥാപിക്കാൻ അവസരമൊരുക്കുന്നതു സംബന്ധിച്ച് കേന്ദ്ര പുനരുപയോഗ ഊർജമന്ത്രാലയം കരടു രേഖ പ്രസിദ്ധീകരിച്ചു. പദ്ധതിയിൽ ഉൾപ്പെട്ട ഓരോ കുടുംബത്തിനും അവരവരുടെ വൈദ്യുതി ബില്ലിൽ ഇളവു ലഭിക്കുന്ന തരത്തിലാണ് സംവിധാനം. പുരപ്പുറ പ്ലാന്റിന് അനുയോജ്യമല്ലാത്ത മേൽക്കൂര, സൂര്യപ്രകാശം വേണ്ടവിധം ലഭിക്കാതെ വരുന്ന അവസ്ഥ, പ്ലാന്റിനായുള്ള ഒറ്റത്തവണ നിക്ഷേപം എന്നീ വെല്ലുവിളികൾ മറികടക്കാൻ കൂടിയാണ് പദ്ധതി. 

എങ്ങനെ?

ഒരു സോളർ പ്ലാന്റിൽ നിന്ന് ഗ്രിഡിലേക്കു പോകുന്ന വൈദ്യുതിക്ക് ആനുപാതികമായി ഉപയോക്താക്കൾക്ക് അവരവരുടെ ബില്ലിൽ ഇളവു നൽകുന്ന വെർച്വൽ/ഗ്രൂപ്പ് നെറ്റ് മീറ്ററിങ് രീതിയായിരിക്കും ഉപയോഗിക്കുക. ഒന്നിലധികം കുടുംബങ്ങൾ ചേർന്ന് പണം മുടക്കി പ്ലാന്റ് സ്ഥാപിക്കുന്ന രീതിയോ ഒരു ഊർജ സേവന കമ്പനി നമ്മുടെ സ്ഥലത്ത് അവരുടെ സ്വന്തം പ്ലാന്റ് സ്ഥാപിക്കുന്ന രീതിയോ അവലംബിക്കാം. പ്ലാന്റ് നിർമാണ–പരിപാലന ചുമതല കമ്പനിയുടേതായിരിക്കും. ഡൽഹി, ഗോവ, ഒഡീഷ എന്നിവിടങ്ങളിലെ റെഗുലേറ്ററി കമ്മിഷനുകൾ വെർച്വൽ/ഗ്രൂപ്പ് നെറ്റ് മീറ്ററിങ് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. ബാക്കി കമ്മിഷനുകളും ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് കേന്ദ്രം നിർദേശിച്ചു.

സർക്കാരിന്റെ ലക്ഷ്യം

വലിയ പ്ലാന്റ് ആയതിനാൽ പരിപാലനച്ചെലവ് കുറയുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ക്രോസ്–സബ്സിഡിത്തുക കൂടുതലായി ചെലവഴിക്കേണ്ട ഗ്രാമീണ മേഖലകളിൽ സോളർ ഉൽപാദനം കൂടുന്നത് വിതരണക്കമ്പനികൾക്കും ഗുണകരമാകും. ഒപ്പം ഗ്രാമീണ പ്രദേശങ്ങളിലെ വൈദ്യുതി ലഭ്യത മെച്ചപ്പെടുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com