പുനരുപയോഗ ഊർജം: അളവ് കുറഞ്ഞാൽ പിഴ വന്നേക്കും
Mail This Article
ന്യൂഡൽഹി∙ ഓരോ വർഷവും പുനരുപയോഗ ഊർജസ്രോതസ്സുകളിൽനിന്ന് നിർബന്ധമായും വാങ്ങിയിരിക്കേണ്ട വൈദ്യുതിയുടെ അളവിൽ കുറവുണ്ടായാൽ സംസ്ഥാനങ്ങളോ വിതരണക്കമ്പനികളോ പിഴ നൽകേണ്ടി വരും. കഴിഞ്ഞ ദിവസം പാർലമെന്റിന്റെ സ്ഥിരം സമിതിയുടെ പരിഗണനയ്ക്കു വിട്ട വൈദ്യുതി ഭേദഗതി ബില്ലിലാണ് നിർദിഷ്ട വ്യവസ്ഥയുള്ളത്. കുറവു വരുന്ന പുനരുപയോഗ ഊർജത്തിന് ആദ്യ വർഷം യൂണിറ്റ് ഒന്നിന് 25 പൈസ മുതൽ 35 പൈസ വരെയാണ് പിഴ നൽകേണ്ടത്. തൊട്ടടുത്ത വർഷം മുതൽ ഇത് 35 പൈസ മുതൽ 50 പൈസ എന്ന നിരക്കിലായിരിക്കും.
2030ൽ 500 ഗിഗാവാട്ട് പുനരുപയോഗ ഊർജശേഷി കൈവരിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് കർശന വ്യവസ്ഥകൾ. ആകെ വൈദ്യുതി ആവശ്യകതയുടെ നിശ്ചിത ശതമാനം പുനരുപയോഗ ഊർജം വാങ്ങണമെന്ന വ്യവസ്ഥയാണ് റിന്യുവബിൾ പർച്ചേസ് ഒബ്ലിഗേഷൻ (ആർപിഒ). നിലവിൽ സാമ്പത്തികപ്രതിസന്ധി നേരിടുന്ന വിതരണകമ്പനികൾക്ക് ഇത് കൂടുതൽ തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്.
വൈദ്യുതി ബില്ലിലെ വ്യവസ്ഥകൾ സമയബന്ധിതമായി പാലിച്ചില്ലെങ്കിൽ ബന്ധപ്പെട്ടയാൾക്ക് 3 മാസം വരെ തടവെന്ന വ്യവസ്ഥയും ഭേദഗതി ബില്ലിൽ ഒഴിവാക്കിയിട്ടുണ്ട്. പകരം പിഴ ഈടാക്കും. എല്ലാ സംസ്ഥാനങ്ങളുടെയും വൈദ്യുതി ആവശ്യകതയുടെ 25 ശതമാനത്തോളം ഇക്കൊല്ലം പുനരുപയോഗ ഊർജസ്രോതസ്സുകളിൽ നിന്നായിരിക്കണമെന്നാണ് കേന്ദ്ര ഊർജമന്ത്രാലയത്തിന്റെ ഉത്തരവ്. 2030 ആകുമ്പോഴേക്കും ഇത് 43 ശതമാനമായി വർധിക്കുന്ന തരത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം 21 ശതമാനമാണ് നിശ്ചയിച്ചിരുന്നത്.
സോളർ, കാറ്റ് എന്നിവയ്ക്കു പുറമേ ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള വൈദ്യുതിയും പുനരുപയോഗ ഊർജമായിട്ടാണ് കണക്കാക്കുന്നത്. ഇക്കാരണത്താൽ കേരളം പോലെയുള്ള സംസ്ഥാനങ്ങൾക്ക് കാര്യമായ പ്രശ്നം വരില്ലെങ്കിലും കൽക്കരി ഊർജത്തെ മുഖ്യമായും ആശ്രയിക്കുന്ന മറ്റ് പല സംസ്ഥാനങ്ങൾക്കും ഇത് അധിക ബാധ്യതയായേക്കും. സ്വന്തമായി ഉൽപാദിപ്പിക്കാൻ കഴിയാത്ത സംസ്ഥാനങ്ങൾ നിശ്ചിത ശതമാനം പുനരുപയോഗ ഊർജം വാങ്ങണം.