പെപ്സികോ കഞ്ചിക്കോട് വിടുന്നു
Mail This Article
കഞ്ചിക്കോട് (പാലക്കാട്) ∙ രണ്ടു വർഷമായി പൂട്ടിക്കിടക്കുന്ന കഞ്ചിക്കോട് പെപ്സികോ തുറക്കില്ലെന്നും ജോലി നഷ്ടമായ മുഴുവൻ കരാർ തൊഴിലാളികൾക്കും നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും പെപ്സി – വരുൺ ബ്രൂവറീസ് മാനേജ്മെന്റ് അറിയിച്ചു. ഇന്നലെ തിരുവനന്തപുരത്തു ലേബർ കമ്മിഷണറുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് മാനേജ്മെന്റ് അന്തിമതീരുമാനം അറിയിച്ചത്.
ആയിരത്തോളം തൊഴിലാളികളുള്ള സ്ഥാപനം തുറക്കണമെന്നു സംയുക്ത തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടെങ്കിലും കമ്പനി തുറക്കില്ലെന്നും ഓണത്തിനു മുൻപു നഷ്ടപരിഹാരം സംബന്ധിച്ച രൂപരേഖയുമായി വീണ്ടും ചർച്ചയ്ക്കു തയാറാണെന്നും മാനേജ്മെന്റ് അറിയിച്ചു. പെപ്സിയുടെ ഉൽപാദന ഫ്രാഞ്ചൈസിയാണു വരുൺ ബ്രൂവറീസ്.
2020 മാർച്ച് 22നാണ് കമ്പനി സമരത്തെത്തുടർന്നു ലോക്കൗട്ട് ചെയ്തത്. തുടർന്നു മുപ്പതിലേറെ തവണ ചർച്ച നടന്നെങ്കിലും തീരുമാനമായില്ല. സർക്കാരിന്റെ അടിയന്തര ഇടപെടൽ വീണ്ടും പ്രതീക്ഷിക്കുന്നുവെന്നു തൊഴിലാളി യൂണിയൻ നേതാക്കൾ പറഞ്ഞു. ജലക്ഷാമവും കേരളത്തിൽ കുപ്പിവെള്ളത്തിനു വില കുറച്ചതുമാണു കമ്പനിയുടെ പ്രതിസന്ധിക്കു കാരണമെന്നാണു തൊഴിലാളികളുടെ വിശദീകരണം.