ADVERTISEMENT

കൊച്ചി∙ പലചരക്കിനും പച്ചക്കറിക്കും അവശ്യസാധനങ്ങൾക്കും മാത്രമല്ല, വിപണിയിൽ ആക്രിസാധനങ്ങൾക്കു വരെ വൻ വിലക്കയറ്റം. ഒരു വർഷത്തിനിടെ കടലാസ്, ലോഹങ്ങൾ, പ്ലാസ്റ്റിക് തുടങ്ങിയ ആക്രിസാധനങ്ങളുടെ വില ഇരട്ടിയോളമായി. നിർമാണ മേഖലയിലുണ്ടായ വിലവർധനയും വിപണിയിൽ ഇവയ്ക്കു പലതിനും ക്ഷാമമുണ്ടായതുമാണ് വില കൂടാൻ കാരണമെന്ന് ആക്രി വ്യാപാരികൾ പറയുന്നു.

ഇരുമ്പിന് ഒരു വർഷം മുൻപ് കിലോഗ്രാമിന് 22 രൂപ വരെയായിരുന്നു ആക്രി വിലയെങ്കിൽ ഇപ്പോഴത് 40–45 രൂപ വരെയാണ്. ആദ്യമായാണ് ഇരുമ്പിന് ഇത്രയും വില. ഇരുമ്പ് ഉൽപന്നങ്ങൾക്കു മൊത്തത്തിലുണ്ടായ വിലക്കയറ്റം ആക്രി വിപണിയെയും ബാധിച്ചു. കേരളത്തിൽനിന്ന് ഫാക്ടറികളിലേക്ക് ഏറ്റവും കൂടുതൽ അയയ്ക്കുന്ന ആക്രി വസ്തു ഇരുമ്പാണ്. എറണാകുളം ജില്ലയിൽനിന്ന് പ്രതിദിനം 350–400 ടൺ ആക്രി ഇരുമ്പ് കയറ്റി അയയ്ക്കുന്നുണ്ട്. സ്ക്രാപ് ഇരുമ്പിന്റെ 90% വിൽപനയും പാലക്കാട് കഞ്ചിക്കോട്ടെ നിർമാണക്കമ്പനികളിലാണ്.

ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾക്കും വില കുതിച്ചുകയറി. സാധാരണ ഗ്രേഡിലുള്ള പ്ലാസ്റ്റിക് കിലോയ്ക്ക് 25 രൂപ വരെയാണ്. പിവിസിക്ക് 60 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. ഒരുമാസം മുൻപ് 85 രൂപ വരെ വിലയുണ്ടായിരുന്നു. 35–40 രൂപയായിരുന്നു ഒരു വർഷം മുൻപത്തെ നിരക്ക്. പഴയ കടലാസിന് ഒരു വർഷം മുൻപുവരെ കിലോയ്ക്ക് 15–17 രൂപയായിരുന്നു. ഇപ്പോഴത് 30–32 രൂപ വരെയാണ്. 

ഏപ്രിൽ– മേയ് സമയത്ത് 36 രൂപ വരെയുണ്ടായിരുന്നു. പ്ലാസ്റ്റിക് നിരോധനം വന്നിട്ടും പേപ്പറുകളുടെ ആവശ്യം വലിയ തോതിൽ വർധിച്ചിട്ടില്ലെന്ന് സ്ക്രാപ് വ്യാപാരികൾ പറയുന്നു. കടകളിൽ സാധനങ്ങൾ പൊതിയാൻ കച്ചവടക്കാർ പഴയ പത്രങ്ങൾ കിലോയ്ക്ക് 28–30 രൂപയ്ക്കാണ് വാങ്ങുന്നത്. കേരളത്തിൽ‍ ശേഖരിക്കുന ്നകടലാസിൽ ഭൂരിഭാഗവും തമിഴ്നാട്ടിലെ പേപ്പർമില്ലുകളിലേക്കാണ് കയറ്റിയയ്ക്കുന്നത്. 

പ്രതിദിനം ഏകദേശം 350–400 ടൺ ഉപയോഗശൂന്യമായ കടലാസുകളാണ് എറണാകുളത്തുനിന്നു മാത്രം കയറ്റി അയയ്ക്കുന്നതെന്ന് കേരള സ്ക്രാപ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അബ്ദുൽ റഷീദ് പറഞ്ഞു. ഇവയിൽ നിന്നുള്ള പൾപ്പ് ഉപയോഗിച്ച് പുതിയ പേപ്പറുകൾ നിർമിക്കുകയാണ് ഫാക്ടറികളിൽ ചെയ്യുന്നത്. 

കാർട്ടൺ, മാഗസിൻ, നോട്ട്ബുക്ക് ന്യൂസ് പേപ്പർ എന്നിങ്ങനെ തരംതിരിച്ചാണ് പേപ്പറുകൾ അയയ്ക്കുന്നത്. ഓരോന്നിനും ഓരോ വിലയാണ്. കമ്പനികൾ വ്യാപാരികളിൽ നിന്ന് ആക്രി സാധനങ്ങൾ വാങ്ങുന്ന വിലയുടെ അടിസ്ഥാനത്തിലാണ് വില നിശ്ചയിക്കുന്നത്. അതുകൊണ്ടു തന്നെ ആക്രി സാധനങ്ങൾക്ക് പലയിടത്തും വിലയിൽ ചെറിയ വ്യത്യാസങ്ങളുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com