ജൂബിലി വർഷത്തിൽ ഐബിഎസിനു നേട്ടം
Mail This Article
കൊച്ചി∙ ലോകമാകെ വിമാന യാത്രികരുടെ എണ്ണം അടുത്ത വർഷം കോവിഡിനു മുൻപുണ്ടായിരുന്ന അതേ നിലയിലെത്തും. ഇതു മുന്നിൽക്കണ്ട് എല്ലാ വിമാനക്കമ്പനികളും ഡിജിറ്റൽവൽക്കരണം വേഗത്തിലാക്കിയതിനാൽ രജത ജൂബിലി വർഷത്തിൽ ഐബിഎസിനു വൻ ബിസിനസ് നേട്ടം. ഐബിഎസിന്റെ യാത്രാ,ചരക്ക് ഗതാഗത സോഫ്റ്റ്‌വെയറുകൾക്ക് ആവശ്യക്കാർ ഏറിയെന്ന് ചെയർമാൻ വി.കെ.മാത്യൂസ്.
ടെക്നോപാർക്കിൽ 50 എൻജിനീയർമാരുമായി 1997ൽ ആരംഭിച്ച ഐബിഎസ് ഇക്കൊല്ലം 25 വർഷം തികയ്ക്കുകയാണ്. എമിറേറ്റ്സ് എയർലൈനിൽ ജനറൽ മാനേജരായിരുന്ന മാത്യൂസിന്റെ സമ്പാദ്യമായ 1.76 കോടി രൂപയും 2.5 കോടിയുടെ കനറാ ബാങ്ക് വായ്പയുമായിരുന്നു മുതൽമുടക്ക്. ഇന്ന് ഐബിഎസ് 26 രാജ്യങ്ങളിലായി 3400 ജീവനക്കാരുമായി ബഹുരാഷ്ട്ര കമ്പനിയായി. സോഫ്റ്റ്‌വെയർ ഉൽപന്നങ്ങൾക്ക് 150 ഉപയോക്താക്കൾ. ദിവസം 6000 വിമാന യാത്രകളെ ഐബിഎസ് സോഫ്റ്റ്‌വെയർ നിയന്ത്രിക്കുന്നു. ഹീത്രോ ഉൾപ്പടെ ഒട്ടേറെ വിമാനത്താവളങ്ങളുടെ നടത്തിപ്പും ഐബിഎസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ്.
ചരക്ക് വിമാനങ്ങളുടെ നിയന്ത്രണത്തിനുള്ള സോഫ്റ്റ്‌വെയറിൽ കുത്തക തന്നെയുണ്ട് ഐബിഎസിന്. ലോകമാകെ ഇടനിലക്കാരെ ഒഴിവാക്കി വിമാനക്കമ്പനികൾ യാത്രികരുമായി നേരിട്ട് ഇടപാട് നടത്തുകയാണെന്ന് മാത്യൂസ് ചൂണ്ടിക്കാട്ടി. ജൂബിലി വർഷത്തിൽ ഒട്ടേറെ സ്റ്റാർട്ടപ്പുകൾക്ക് സഹായം നൽകുകയാണ് ഐബിഎസ്. ഐബിഎസിന് ഇപ്പോൾ കൂടുതൽ ഫണ്ടിന്റെ ആവശ്യമില്ല. അതിനാൽ ഓഹരി വിപണിയിൽ സ്ഥിരത വരുന്ന കാലത്തു മാത്രമേ ആദ്യ ഓഹരി വിൽപനയെക്കുറിച്ച് ആലോചിക്കുകയുളളൂ.