ഓണം ബംപർ ലോട്ടറി; 25 ദിവസത്തിനിടെ വിറ്റത് 17.5 ലക്ഷം ടിക്കറ്റ്
Mail This Article
തിരുവനന്തപുരം∙ ഭാഗ്യക്കുറി വകുപ്പിന്റെ റെക്കോർഡ് സമ്മാനത്തുകയ്ക്കായി ഭാഗ്യാന്വേഷികൾ കൂടുതലും പാലക്കാട്ട്. തൃശൂരും എറണാകുളവും തൊട്ടടുത്ത്. 25 കോടി രൂപയാണ് ഓണം ബംപർ ലോട്ടറി ഒന്നാം സമ്മാനം. വിൽപന തുടങ്ങി 25 ദിവസത്തിനിടെ 17.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഈ 3 ജില്ലകളിലാണ് വിൽപന കൂടുതൽ. 30 ലക്ഷം ടിക്കറ്റുകളാണ് ഇതു വരെ അച്ചടിച്ചത്. വില 500 രൂപയാണ്. വിൽപന റെക്കോർഡിട്ടതോടെ കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കാനുള്ള തീരുമാനത്തിലാണ് ഭാഗ്യക്കുറി വകുപ്പ്.
കഴിഞ്ഞ വർഷം ഓണം ബംപർ ടിക്കറ്റ് വിൽപന തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ 10 ലക്ഷം മാത്രമാണ് വിറ്റത്. അന്ന് വില 300 രൂപയായിരുന്നു. നറുക്കെടുപ്പിന്റെ അവസാന നാളുകളിലാണ് ബംപർ ടിക്കറ്റുകളുടെ വിൽപന പൊതുവേ സജീവമാകാറുള്ളത്. ഇത്തവണ, ആദ്യ ആഴ്ചകളിൽ തന്നെ വിൽപന ചൂടുപിടിച്ചു. 90 ലക്ഷം ടിക്കറ്റുകൾ വരെ അച്ചടിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. 40 കോടി രൂപയാണ് വരുമാനമായി സർക്കാർ ലക്ഷ്യമിടുന്നത്.