ADVERTISEMENT

ന്യൂഡൽഹി∙ വായ്പാ തിരിച്ചടവ് മുടങ്ങിയാലുള്ള റിക്കവറി നടപടികൾക്കായി, വായ്പയെടുത്തയാളെ രാവിലെ 8നു മുൻപും വൈകിട്ട് ഏഴിനു ശേഷവും തുടരെ വിളിച്ചു ശല്യപ്പെടുത്താൻ പാടില്ലെന്ന് റിസർവ് ബാങ്കിന്റെ ഉത്തരവ്. ഇത് എല്ലാ ബാങ്കുകൾക്കും ബാങ്കിങ് ഇതര ധനസ്ഥാപനങ്ങൾക്കും ബാധകമായിരിക്കും. നിലവിൽ ഹൗസിങ് ഫിനാൻസ് കമ്പനികൾക്കും മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്കും മാത്രമായി നിശ്ചയിച്ചിരുന്ന വ്യവസ്ഥയാണ് എല്ലാത്തരം വായ്പകൾക്കും ബാധകമാക്കിയത്. മൈക്രോഫിനാൻസ് വായ്പയെടുത്തയാളെ രാവിലെ 9നു മുൻപും വൈകിട്ട് 6ന് ശേഷവും തുടരെ വിളിച്ചു ശല്യപ്പെടുത്താൻ പാടില്ലെന്ന് മുൻപ് തന്നെ ആർബിഐ ഉത്തരവിറക്കിയിരുന്നു. 

മറ്റ് പ്രധാന നിർദേശങ്ങൾ

∙ റിക്കവറിക്കായി നിയോഗിക്കുന്ന ഏജന്റുമാർ വായ്പ്പയെടുത്തവരെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഭീഷണിപ്പെടുത്തുകയോ ശല്യം ചെയ്യാനോ പാടില്ല.

∙ പൊതുസമൂഹത്തിൽ അപമാനിക്കുകയോ വ്യക്തിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്വകാര്യതയിലേക്ക് കടന്നുകയറുകയോ ചെയ്യാൻ പാടില്ല.

∙ അനുയോജ്യമല്ലാത്ത സന്ദേശങ്ങൾ മൊബൈൽ ഫോൺ വഴിയോ സമൂഹമാധ്യമങ്ങൾ വഴിയോ അയയ്ക്കാൻ പാടില്ല.

∙ തിരിച്ചടവ് മുടങ്ങിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ ഏജന്റുമാർ നൽകരുത്.

∙ റിക്കവറി ഏജൻസി സ്വീകരിക്കുന്ന നടപടികളുടെ ആത്യന്തിക ഉത്തരവാദിത്തം വായ്പാദാതാവായ ധനകാര്യ സ്ഥാപനത്തിനു തന്നെയായിരിക്കും.

എന്തുകൊണ്ട്?

റിക്കവറി നടപടികൾ പരിധി വിട്ടുപോകാതിരിക്കാൻ 26 ഉത്തരവുകൾ ആർബിഐ പല തവണയായി പുറത്തിറക്കിയിരുന്നു. എന്നിട്ടും ബാങ്കുകളും ബാങ്കിങ് ഇതര സ്ഥാപനങ്ങളും നിയോഗിക്കുന്ന റിക്കവറി ഏജന്റുമാർ നിർദേശങ്ങൾ കാറ്റിൽപ്പറത്തുന്നതായി പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് നടപടി. അസമയങ്ങളിൽ വിളിച്ച് ശല്യപ്പെടുത്തരുതെന്ന് മുൻപും നിർദേശമുണ്ടായിരുന്നെങ്കിലും സമയം വ്യക്തമാക്കിയിരുന്നില്ല. വായ്പാകുടിശിക തിരിച്ചുപിടിക്കുന്ന അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനികൾക്കും (എആർസി) ഉത്തരവ് ബാധകമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com