ADVERTISEMENT

പരമ്പരാഗത നിക്ഷേപം നടത്തിയിരുന്ന ലക്ഷക്കണക്കിന് ആളുകളെ ഓഹരിവിപണിയുടെ വിശാല ലോകത്തേക്ക് ആനയിച്ച്, ഇന്ത്യൻ ഓഹരി വിപണിയുടെ കുതിപ്പിൽ നിർണായക പങ്കുവഹിച്ച അതികായനാണ് ഇന്നലെ വിടവാങ്ങിയ രാകേഷ് ജുൻജുൻവാല

ഊഹാപോഹത്തിലല്ല, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക’’– രാകേഷ് ജുൻജുൻവാലയെന്ന ‘ബിഗ്ബുൾ’ ഓഹരി വിപണി നിക്ഷേപകർക്ക് എക്കാലത്തും നൽകിയിരുന്ന ഉപദേശം അതാണ്. കോളജിൽ പഠിക്കുമ്പോൾ തന്നെ ജുൻജുൻവാല ഓഹരി വിപണിയുടെ ബാലപാഠങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയിരുന്നു. ചാർട്ടേർഡ് അക്കൗണ്ടന്റ്സി പഠനത്തിനു ശേഷം ദലാൽ സ്ട്രീറ്റിലേക്കു കടന്നുചെല്ലാനാണ് അദ്ദേഹം തീരുമാനിച്ചത്.

ഇൻകം ടാക്സ് വകുപ്പിൽ ഉദ്യോഗസ്ഥനായ പിതാവ് രാധേശ്യാംജി ജുൻജുൻവാല സുഹൃത്തുക്കളുമായി ഓഹരിവിപണിയെക്കുറിച്ചു ചർച്ച ചെയ്യുന്നത് കേട്ടാണ് രാകേഷ് ജുൻജുൻവാലയ്ക്ക് അതിൽ താൽപര്യം വളർന്നത്. ഓഹരി വിപണിയെ സ്വാധീനിക്കുക വാർത്തകളായതിനാൽ സ്ഥിരമായി പത്രങ്ങൾ വായിക്കണമെന്ന് പിതാവ് അദ്ദേഹത്തെ ഉപദേശിച്ചു. മകൻ ഓഹരി വിപണിയുമായി അടുക്കുന്നതിൽ വിരോധമില്ലാതിരുന്ന പിതാവ് പക്ഷേ, ജുൻജുൻവാലയ്ക്ക് സാമ്പത്തിക സഹായം നൽകാൻ വിസമ്മതിച്ചു. സുഹൃത്തുക്കളോട് പണം ചോദിക്കുന്നത് വിലക്കുകയും ചെയ്തു.

ബാങ്ക് സ്ഥിരനിക്ഷേപങ്ങളെക്കാൾ ഉയർന്ന പലിശയോടെ മടക്കി നൽകാം എന്ന വ്യവസ്ഥയിൽ സഹോദരന്റെ സുഹൃത്തുക്കളിൽ നിന്ന് പണം കടം വാങ്ങിയായിരുന്നു ഓഹരിവിപണി പ്രവേശനം. അങ്ങനെ 1985ൽ വെറും 5000 രൂപയുമായി രാകേഷ് ജുൻജുൻവാല ഓഹരി വിപണിയിലേക്കു കാലെടുത്തു വച്ചു. സെൻസ്ക്സ് സൂചിക 150 പോയിന്റിൽ നിൽക്കുന്ന കാലമാണത്. 2018 സെപ്റ്റംബറോടെ ആ മൂലധനത്തിന്റെ മൂല്യം 11,000 കോടി രൂപയായി ഉയർന്നു എന്നത് ചരിത്രം. അദ്ദേഹം യാത്ര പറയുമ്പോൾ സെൻസെക്സ് 60000 പോയിന്റിന് അടുത്താണ്.

1986ൽ ടാറ്റ ടീയുടെ 5,000 ഓഹരികൾ 43 രൂപയ്ക്ക് വാങ്ങുകയും മൂന്ന് മാസത്തിനുള്ളിൽ വില 143 രൂപയായി ഉയരുകയും ചെയ്തപ്പോൾ ജുൻജുൻവാല തന്റെ നിക്ഷേപജീവിതത്തിലെ ആദ്യത്തെ വൻ ലാഭം നേടി. മൂന്നു വർഷംകൊണ്ട് 20–25 ലക്ഷം രൂപ നേടാനായി. തുടർന്ന് ടൈറ്റൻ, ക്രിസിൽ, സെസ ഗോവ, പ്രജ് ഇൻഡസ്ട്രീസ്, അരബിന്ദോ ഫാർമ, എൻസിസി എന്നിവയിൽ ജുൻജുൻവാല വിജയകരമായി നിക്ഷേപം നടത്തി.

2022ൽ ലോകത്തിലെ ധനികരിൽ 438ാം സ്ഥാനവും ജുൻജുൻവാല കരസ്ഥമാക്കി. റെയർ ഇക്വിറ്റി പ്രൈവറ്റ് ലിമിറ്റഡ്, റെയർ ഫാമിലി ഫൗണ്ടേഷൻ, ഹോപ്പ് ഫിലിം മേക്കേഴ്സ് എന്നീ മൂന്ന് സ്ഥാപനങ്ങളുടെ ഡയറക്ടറാണ് ജുൻജുൻവാല. കൂടാതെ അഞ്ച് ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് സ്ഥാപനങ്ങളിലും പങ്കാളിത്തമുണ്ട്. ജുൻജുൻവാലയുടെ കൈവശം വച്ചിരിക്കുന്ന ഓഹരികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ടാറ്റയുടെ കീഴിലുള്ള ടൈറ്റൻ കമ്പനി. ടൈറ്റനിൽ അദ്ദേഹത്തിനും ഭാര്യ രേഖയ്ക്കുമായി 5.05 ശതമാനം ഓഹരികളുണ്ട്. 2000–2003 ൽ ഓഹരിയൊന്നിന് ശരാശരി 3 രൂപയ്ക്ക് അദ്ദേഹം വാങ്ങിയ ടൈറ്റന്റെ ഇന്നത്തെ വില 2472 ആണ്. ടൈറ്റന്റെ 4.4 കോടി ഓഹരികളാണ് ഏറ്റവുമൊടുവിലത്തെ കണക്കുപ്രകാരം ജുൻജുൻവാലയ്ക്ക്.

ടാറ്റയുടെ ഓഹരികളോട് അദ്ദേഹത്തിന് എന്നും പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു. ടാറ്റ മോട്ടോഴ്സിൽ 1731 കോടി രൂപമൂല്യമുള്ള 1.09% ഓഹരി. ടാറ്റ കമ്യൂണിക്കേഷനിൽ 336 കോടി രൂപയുടെ ഓഹരി. ക്രിസിലിൽ 5.48 %, ഫെഡറൽ ബാങ്കിൽ 3.64% ഓഹരിയും ജുൻജുൻവാലയ്ക്കുണ്ട്. സ്റ്റാർ ഹെൽത്ത്, റാലിസ് ഇന്ത്യ, എസ്കോർട്ട്സ്, കാനറ ബാങ്ക്, ഇന്ത്യൻ ഹോട്ടൽസ് കമ്പനി, അഗ്രോ ടെക് ഫുഡ്സ്, നസാര ടെക്നോളജീസ്, മെട്രോ തുടങ്ങിയവ ജുൻജുൻവാല ഓഹരി വാങ്ങിയിട്ടുള്ള മറ്റു ചില പ്രമുഖ കമ്പനികളാണ്. ജൂൺ പാദത്തിലെ കണക്ക് അനുസരിച്ച് അദ്ദേഹത്തിന് 47 കമ്പനികളിൽ ഓഹരി പങ്കാളിത്തമുണ്ട്.

വിപണിയിലെ മാർഗദർശി

ഓഹരി വിപണിയിൽ ഒരു കമ്പനിയുടെ ദീർഘകാല മൂല്യം തിരിച്ചറിഞ്ഞ് നിക്ഷേപിക്കുകയായിരുന്നു ജുൻജുൻവാലയുടെ രീതി. അതുകൊണ്ടു തന്നെ ദലാൽ സ്ട്രീറ്റിൽ ആഘോഷത്തോടെ പ്രാഥമിക ഓഹരി വിൽപന(ഐപിഒ) നടത്തുന്ന പല കമ്പനികളെയും അദ്ദേഹം അവഗണിച്ചു. അധികം ബഹളങ്ങളില്ലാതെ എത്തിയ കമ്പനികളുടെ ഭാവി സാധ്യത മുന്നിൽ കണ്ട് അവയുടെ ഓഹരികൾ വാങ്ങിക്കൂട്ടുകയും ചെയ്തു. ദീർഘകാല നിക്ഷേപത്തിന്റെ വക്താവായിരുന്ന അദ്ദേഹം ഏത് ഓഹരി വാങ്ങുന്നു എന്നും വിൽക്കുന്നു എന്നും വിപണി നിക്ഷേപകർ ആകാംക്ഷയോടെ നോക്കിയിരുന്നു. പലരും തങ്ങളുടെ പോർട്ഫോളിയോ രൂപപ്പെടുത്തിയതു തന്നെ ജുൻജുൻവാലയെ മാതൃകയാക്കിയാണ്. സാമ്പത്തിക രംഗം എത്ര വലിയ പ്രതിസന്ധി നേരിട്ടുന്ന ഘട്ടത്തിലും ഓഹരിവിപണിയിൽ കൂടുതൽ നിക്ഷേപം നടത്തി ചില്ലറ നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകാനും അദ്ദേഹം മുന്നിൽ നിന്നു. കോവിഡ് പ്രതിസന്ധി മൂച്ഛിച്ചു നിന്ന സമയത്ത് ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വാങ്ങി അദ്ദേഹം ഞെട്ടിച്ചത് അത്തരമൊരു നീക്കമായിരുന്നു. തുടർന്ന് ഈ ഓഹരി അഞ്ചു മടങ്ങ് നേട്ടമുണ്ടാക്കി.

നിക്ഷേപരംഗത്തെ വമ്പൻമാരായിരുന്ന ഹർഷദ് മേത്തയും കേതൻ പരേഖുമെല്ലാം ക്രമക്കേടുകളുടെ പേരിൽ കളങ്കിതരായപ്പോൾ ജുൻജുൻവാലയെന്ന ബിഗ്ബുൾ ഇന്ത്യൻ ഓഹരി വിപണിയുടെ വിശ്വാസ്യത സംരക്ഷിച്ച നിർണായക ശക്തിയായി. ഉദാരവൽക്കരണ കാലഘട്ടത്തിലെ ഇന്ത്യയുടെ ഓഹരിവിപണിക്ക് അതു നൽകിയ താങ്ങ് ചെറുതല്ല. എന്നാൽ ക്രമക്കേടുകൾ സംബന്ധിച്ച് ചില ആരോപണങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. 2021ൽ ജുൻജുൻവാല ചെയർമാനായ ആപ്ടെക് ലിമിറ്റഡിന്റെ ഓഹരി വില നിർണയത്തിൽ കൃത്രിമം കാട്ടി അനധികൃത നേട്ടമുണ്ടാക്കി എന്നായിരുന്നു ആരോപണം. ഇൻസൈഡർ ട്രേഡിങ് എന്ന കുറ്റകൃത്യത്തിനുള്ള ഈ കേസ് ജുൻജുൻവാലയും ഭാര്യ രേഖയും മറ്റ് എട്ടു പേരും 37 കോടിയിലധികം രൂപ നൽകാമെന്ന് സമ്മതിച്ച് തീർപ്പാക്കുകയാണു ചെയ്തത്.

സ്വപ്നം പറന്നുതുടങ്ങിയപ്പോൾ അദ്ദേഹം പറന്നകന്നു

‘‘സാധാരണ ഒരു കുഞ്ഞ് ജനിക്കാൻ 9 മാസമെടുക്കും, പക്ഷേ ഞങ്ങളുടെ കുഞ്ഞ്(ആകാശ എയർലൈൻസ്) ജനിക്കാൻ 12 മാസം എടുത്തു. ലോകത്ത് ഒരു വിമാനക്കമ്പനിയും ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ ജന്മംകൊണ്ടിട്ടില്ല...’’–രാജ്യത്തെ പുതിയ വിമാന സർവീസ് ആയ ആകാശ എയർലൈൻസിന്റെ ഉദ്ഘാടന വേളയിൽ ഉടമകളിലൊരാളായ രാകേഷ് ജുൻജുൻവാല അഭിമാനത്തോടെ പറഞ്ഞ വാക്കുകളാണിത്. തന്റെ സ്വപ്ന പദ്ധതിയായ വിമാനക്കമ്പനി ചിറകുവിരിക്കുന്നതു കണ്ടിട്ടാണ് ജുൻജുൻവാല വിടപറഞ്ഞത്.

ഇക്കഴിഞ്ഞ ഏഴിന് മുംബൈയിൽനിന്ന് അഹമ്മദാബാദിലേക്ക് പറന്ന ആകാശയുടെ കന്നിസർവീസ് ഉദ്ഘാടനവേദിയിലേക്ക് ഏറെ ക്ഷീണിതനായിരുന്നിട്ടും അദ്ദേഹം വീൽച്ചെയറിൽ എത്തി. ആദ്യ വിമാനത്തിൽ യാത്ര ചെയ്യുകയും ചെയ്തു. ജെറ്റ് എയർവേസ് മുൻ സിഇഒ വിനയ് ദുബെ, ഇൻ‍ഡിഗോ മുൻ മേധാവി ആദിത്യ ഘോഷ് എന്നിവരുമായി ചേർന്നാണ് ആകാശ എയർലൈൻസ് ജുൻജുൻവാല സാക്ഷാൽക്കരിച്ചത്. കോവിഡിനെ തുടർന്ന് വ്യോമയാന മേഖല ഉലഞ്ഞു നിന്നപ്പോഴും ഈ രംഗത്തേക്കു കടന്നുവരാൻ ജുൻജുൻവാല കാണിച്ച ധൈര്യം ഏറെ ചർച്ച ചെയ്യപ്പെട്ടു. 40 ശതമാനം ഓഹരിയാണ് അദ്ദേഹത്തിന് ആകാശയിൽ ഉള്ളത്.

Content Highlight: Rakesh Jhunjhunwala, Stock Market, Akasha Airlines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com