എന്തൊക്കെയായിരുന്നു...! പറഞ്ഞതെല്ലാം പതിര്; എവിടെ നീര...
Mail This Article
തിരുവനന്തപുരം∙ നീര പദ്ധതിയുടെ പ്രായോഗികത പഠിച്ചശേഷം മാസ്റ്റർ പ്ലാൻ തയാറാക്കുമെന്നും കടത്തിലായ നാളികേരോൽപാദക കമ്പനികൾക്കായി സാമ്പത്തിക പുനരുജ്ജീവന പാക്കേജ് നടപ്പാക്കുമെന്നുമുള്ള വാഗ്ദാനം സർക്കാർ മറക്കുന്നു. കൃഷി ഡയറക്ടറേറ്റ് നടത്തുന്ന പഠനം ഒരു വർഷമായിട്ടും എങ്ങുമെത്തിയില്ല. പ്രായോഗികതയെക്കുറിച്ചു സംശയമുണ്ടെന്ന പേരിൽ 2018നുശേഷം ഒരു രൂപ പോലും സർക്കാർ നീക്കിവച്ചിട്ടില്ലെന്നിരിക്കെ പഠനം നീളുന്നത് പദ്ധതിയുടെ വേരറുക്കും.
റിപ്പോർട്ട് ലഭിച്ച ശേഷമല്ലാതെ തുടർനടപടികളില്ലെന്നു കൃഷിവകുപ്പ് വ്യക്തമാക്കി. നീരയ്ക്കു ബദലായി കർഷകരെ സഹായിക്കാൻ ബജറ്റിൽ പ്രഖ്യാപിച്ച ഹോർട്ടി വൈൻ പദ്ധതിയും ഇഴയുകയാണ്. മരച്ചീനിയിൽ നിന്ന് എഥനോൾ ഉൽപാദിപ്പിക്കാൻ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്ര (സിടിസിആർഐ) ത്തിന് 2 കോടി രൂപ നൽകുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 6 മാസമായിട്ടും തുക അനുവദിക്കുകയോ സ്ഥാപനത്തോട് സർക്കാർ ഇക്കാര്യം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.
സർക്കാരും കർഷകരും നാളികേര വികസന ബോർഡും ചേർന്ന് ഇതുവരെ 100 കോടിയോളം രൂപയാണു നീര പദ്ധതിക്കായി മുടക്കിയത്. നീര ചെത്ത്, തൊഴിൽ പരിശീലനം, സംഭരണം, സാങ്കേതികവിദ്യ, പാക്കിങ്, വിപണനം, വിലനിർണയം, സർക്കാർ ഇടപെടൽ എന്നിവയിലെ പരാജയമാണു നീരയെ തളർത്തിയത്. വായ്പയെടുത്തു പ്ലാന്റ് തുടങ്ങിയ 11 കമ്പനികൾക്ക് 20 കോടിയിലധികം രൂപയുടെ കടബാധ്യതയുണ്ട്.
കമ്പനികളുടെയും കർഷകരുടെയും സമ്മർദത്തെത്തുടർന്നാണ്, മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനുള്ള പഠനത്തിലേക്ക് ഒരുവർഷം മുൻപു കൃഷിവകുപ്പ് കടന്നത്. ധന, വ്യവസായ വകുപ്പുകളുടെ സഹായത്തോടെ സാമ്പത്തിക പാക്കേജ് തയാറാക്കുമെന്നും കൃഷി മന്ത്രി അറിയിച്ചിരുന്നു. എന്നാൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വേണമെന്ന കമ്പനികളുടെ ആവശ്യം പോലും അംഗീകരിച്ചിട്ടില്ല. പിടിച്ചുനിൽക്കാനായി പത്തിലേറെ കമ്പനികൾ വെളിച്ചെണ്ണ ഉൽപാദനത്തിലേക്കു തിരിഞ്ഞെങ്കിലും ആ മേഖലയിലും പ്രോത്സാഹനമുണ്ടായില്ല.
കാർഷിക ഉൽപന്നങ്ങളിൽനിന്നു വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനുള്ള ഹോർട്ടി വൈൻ പദ്ധതി പ്രഖ്യാപിച്ചത് കർഷകർക്ക് ആശ്വാസമായിരുന്നു. എന്നാൽ നിയമസഭാ സമിതി കരടു ചട്ടം അംഗീകരിച്ചെങ്കിലും ഉത്തരവിറങ്ങുകയോ, കർഷകരുടെ ആശയക്കുഴപ്പം നീക്കുകയോ ചെയ്തിട്ടില്ല.
English Summary: Kerala government shows no progressive steps in revamping Neera Project