6 വൻകിട റിസോർട്ടുകൾക്ക് 2.23 കോടിയുടെ പാട്ടം ഇളവ്
Mail This Article
തിരുവനന്തപുരം∙ ആറു വൻകിട റിസോർട്ട് ഗ്രൂപ്പുകൾക്ക് 2.23 കോടി രൂപയുടെ പാട്ടം ഇളവ് ചെയ്തു ടൂറിസം വകുപ്പ്. കാസർകോട് ജില്ലയിൽ ബേക്കൽ റിസോർട്സ് ഡവലപ്മെന്റ് കോർപറേഷനു (ബിആർഡിസി) കീഴിൽ പാട്ടക്കരാർ വ്യവസ്ഥയിൽ പ്രവർത്തിക്കുന്നവയ്ക്കാണു കോവിഡ് പ്രതിസന്ധിയുടെ പേരു പറഞ്ഞ് ഇളവ് അനുവദിച്ചത്.
ഇതിനു പുറമേ, ഒരു റിസോർട്ട് ഉൾപ്പെടെ സഹകരണ മേഖലയിലെ 3 സ്ഥാപനങ്ങൾക്കായി 84.73 ലക്ഷം രൂപ ഇളവു ചെയ്തു. ഏറ്റവുമധികം ഇളവു നേടിയത് പള്ളിക്കര സഹകരണ ബാങ്കിന്റെ ബേക്കൽ ഫോർട്ട് ബീച്ച് പാർക്കാണ്– 83.6 ലക്ഷം രൂപ. സ്വകാര്യ മേഖലയിൽ ഏറ്റവുമധികം ഇളവു ലഭിച്ചത് ലളിത് റിസോർട്ടിനാണ്– 81.51 ലക്ഷം രൂപ. കെടിഡിസിയുടെ 4.88 ലക്ഷം രൂപയും പാർക്കിങ്ങിന് കരാർ എടുത്തിരുന്ന വ്യക്തി അടയ്ക്കേണ്ട 3.25 ലക്ഷം രൂപയും വേണ്ടെന്നു വച്ചു.
കോവിഡ് കാലത്ത് 2020 മാർച്ച് 23 മുതൽ ഒക്ടോബർ 31 വരെയും, 2021 മേയ് 8 മുതൽ ഓഗസ്റ്റ് 4 വരെയും ഈ കേന്ദ്രങ്ങൾ അടഞ്ഞു കിടന്നെന്നു ചൂണ്ടിക്കാട്ടി ബിആർഡിസി എംഡി നൽകിയ ശുപാർശ അംഗീകരിച്ചാണു തീരുമാനം. കോടികൾ ആസ്തിയുള്ള സ്വകാര്യ റിസോർട്ട് ഗ്രൂപ്പുകൾക്കു പാട്ടത്തുക ഒഴിവാക്കി നൽകിയതിനെതിരെ ആക്ഷേപം ഉയർന്നിട്ടുണ്ട്.എന്നാൽ കോവിഡ് പ്രതിസന്ധിയിൽ ഏറ്റവുമധികം നഷ്ടം സംഭവിച്ചതു ടൂറിസം മേഖലയ്ക്കാണെന്നും മറ്റു മേഖലകളിൽ നൽകിയതിന് ആനുപാതികമായ ഇളവ് മാത്രമാണു റിസോർട്ടുകൾക്കു നൽകിയതെന്നും ബിആർഡിസി എംഡി പി.ഷിജിൻ പറഞ്ഞു.