പണപ്പെരുപ്പം ഉയർന്നുതന്നെ; ഇടപെടൽ ആവശ്യം: ആർബിഐ
Mail This Article
മുംബൈ∙ പണപ്പെരുപ്പം തുടർച്ചയായി ഉയർന്നനിലവാരത്തിൽ തുടരുന്നതിനാൽ നയപരമായ ഇടപെടൽ ആവശ്യമാണെന്ന് ആർബിഐ ലേഖനം. ഭക്ഷ്യവിലയിലെ കുറവുമൂലം ജൂലൈയിലെ ചില്ലറ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 6.71 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ജൂണിനെ അപേക്ഷിച്ച് 30 ബേസിസ് പോയിന്റ് കുറഞ്ഞു. ഇതോടെ ഈ സാമ്പത്തിക വർഷത്തെ ശരാശരി പണപ്പെരുപ്പ നിരക്കായ 7.3 ശതമാനത്തിൽ 60 ബേസിസ് പോയിന്റിന്റെ കുറവ് രേഖപ്പെടുത്തി.
ഏപ്രിലിൽ പണപ്പെരുപ്പം ഏറ്റവും ഉയരത്തിലെത്തിയെന്നത് സാധൂകരിക്കുകയാണ് ഇതെന്നും ആർബിഐ ലേഖനത്തിൽ പറയുന്നു. അതേസമയം, പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം സൂക്ഷ്മതയോടെ വേണമെന്ന് റിസർവ് ബാങ്ക് ബുള്ളറ്റിനിലെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. വേഗത്തിലുള്ള സ്വകാര്യവൽക്കരണം മേഖലയ്ക്കു ഹാനികരമാണ്. സ്വകാര്യ ബാങ്കുകൾ മികച്ച ലാഭം ഉണ്ടാക്കുന്നുണ്ടെങ്കിലും, മികച്ച രീതിയിൽ സാമ്പത്തിക സേവനങ്ങൾ സമൂഹത്തിന്റെ വിവിധ തട്ടുകളിലേക്ക് എത്തിക്കുന്നത് പൊതുമേഖലാബാങ്കുകളാണെന്നും ലേഖനം പറയുന്നു.