വിമാനയാത്രാ നിരക്കിലെ നിയന്ത്രണം നീക്കി
Mail This Article
ന്യൂഡൽഹി∙ കോവിഡ് വ്യാപനത്തെത്തുടർന്ന് ആഭ്യന്തര വിമാനയാത്രാ നിരക്കുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണം കേന്ദ്ര സർക്കാർ നീക്കി. ഇതോടെ, വിമാനക്കമ്പനികൾക്കു സ്വന്തം നിലയിൽ നിരക്കു നിശ്ചയിക്കാനാകും. കോവിഡ് മൂലമുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഓരോ റൂട്ടിലെയും കുറഞ്ഞതും കൂടിയതുമായ പരമാവധി നിരക്കുകൾ (ഫെയർ ബാൻഡ്) നിശ്ചയിച്ച് 2020 മേയിലാണു കേന്ദ്ര സർക്കാർ നിയന്ത്രണം പ്രഖ്യാപിച്ചത്. വിമാന ഇന്ധന നിരക്ക് ഉയർന്ന സാഹചര്യത്തിൽ ടിക്കറ്റ് നിരക്കിലുള്ള നിയന്ത്രണം നീക്കണമെന്ന് ഏതാനും വിമാനക്കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ കഴിഞ്ഞ മാസമാണു കമ്പനികളുമായി വ്യോമയാന മന്ത്രാലയം ആരംഭിച്ചത്.
ഇതിനിടെ, രാജ്യാന്തര ക്രൂഡ് ഓയിൽ വിലയ്ക്ക് അനുസൃതമായി രാജ്യത്ത് വിമാന ഇന്ധന നിരക്ക് നിശ്ചയിക്കാനുള്ള നീക്കം അതിന്റെ വില കുറയാൻ വഴിയൊരുക്കുമെന്നാണു പ്രതീക്ഷ. ഇന്ധന നിരക്കു കുറഞ്ഞാൽ, ആനുപാതികമായി ടിക്കറ്റ് നിരക്ക് കുറയാൻ വഴിയൊരുങ്ങും. അതേസമയം, സർക്കാർ നിയന്ത്രണം എടുത്തുമാറ്റിയതോടെ, പരസ്പര ധാരണയോടെ ടിക്കറ്റ് നിരക്ക് അമിതമായി വർധിപ്പിക്കാൻ കമ്പനികൾ ഒത്തുകളിക്കുമെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
English Summary: Price cap on domestic flight tickets removed