പ്രവാസിപ്പണം വരവ്: വിദേശപ്രവർത്തനം വഴി നേട്ടം കൊയ്ത് ഫെഡറൽ ബാങ്ക്
Mail This Article
കൊച്ചി∙ ഗൾഫ് രാജ്യങ്ങളിൽ ഓഫിസും പ്രതിനിധികളും പാശ്ചാത്യ ബാങ്കുകളുമായി ബിസിനസ് ബന്ധവും ഡിജിറ്റൽ നെറ്റ്‌വർക്കും– ഫെഡറൽ ബാങ്ക് വിദേശ ഇന്ത്യക്കാരുടെ നിക്ഷേപത്തിൽ ഒന്നാമതെത്തിയതിന്റെ കാരണങ്ങൾ ഇവയാണ്. വർഷം ഫെഡറൽ ബാങ്ക് അക്കൗണ്ടുകൾ വഴി ഇന്ത്യയിലെത്തുന്ന തുക 1.4 ലക്ഷം കോടി രൂപയായി ഉയർന്നു.
രാജ്യത്തെത്തുന്ന വിദേശ ഇന്ത്യക്കാരുടെ വരുമാനത്തിന്റെ 21% വരുന്ന തുക! സ്വകാര്യ ബാങ്കുകളിൽ മികച്ച ഡിജിറ്റൽ ബാങ്കിങ് ശൃംഖല ആദ്യമേ രൂപപ്പെടുത്തിയ ഫെഡറൽ ബാങ്ക് അബുദാബിയിലാണ് ആദ്യം ഓഫിസ് തുറന്നത്. പിന്നീട് ദുബായിലും ഓഫിസും സൗദി ഒഴികെ മറ്റ് ഗൾഫ് രാജ്യങ്ങളിൽ പ്രതിനിധികളും ഏർപ്പെടുത്തി. അമേരിക്ക,യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ബാങ്കുകളുമായി ബിസിനസ് ബന്ധങ്ങളും ആരംഭിച്ചതോടെ അവിടെ നിന്നും ഫെഡറൽ ബാങ്ക് ചാനൽ വഴി പണം ഒഴുകാൻ തുടങ്ങി.
അവിടങ്ങളിലെ ഇന്ത്യക്കാർ നാട്ടിലേക്കു പണം അയയ്ക്കുമ്പോൾ അതു മിക്കപ്പോഴും വരുന്നത് ഫെഡറൽ ബാങ്കിന്റെ ഡിജിറ്റൽ ചാനൽ വഴിയാണ്. ഇവിടെ വന്ന ശേഷം തുക മറ്റ് ബാങ്കുകളിലെ അക്കൗണ്ടുകളിലേക്കു പോകുന്നു. അതിനാൽ വിദേശപണം വരവു മുഴുവൻ ഫെഡറൽ ബാങ്ക് അക്കൗണ്ടുകളിൽത്തന്നെ തുടരുന്നു എന്നു പറയാനാവില്ല. എന്നാൽ ഫെഡറൽ ബാങ്കിന്റെ അക്കൗണ്ടുകളിൽ സാമ്പത്തിക വർഷാവസാനം അവശേഷിക്കുന്ന എൻആർഐ നിക്ഷേപവും ഭീമമാണ്. കഴിഞ്ഞ മാർച്ച് 31ന് തുക 67416 കോടിയായിരുന്നു.
ഓരോ വർഷവും അതിൽ 5 ശതമാനത്തിലേറെ വർധനയുമുണ്ട്. വിദേശ ഇന്ത്യക്കാരിൽ നിന്ന് 2021–22ൽ വന്ന ആകെ തുക 6,64,300 കോടിയാണെങ്കിൽ അതിൽ ഫെഡറൽ ബാങ്ക് ചാനലിലൂടെ എത്തിയത് 1,39,900 കോടി. ഈ തുക ഇന്ത്യയിലെ മറ്റു ബാങ്കുകളിലെ അക്കൗണ്ടുകളിലേക്കു പോയതും ഫെഡറൽ ബാങ്കിന്റെ അക്കൗണ്ടുകളിൽനിന്നു തന്നെ പിൻവലിക്കപ്പെട്ടതും കഴിഞ്ഞ് 2022 മാർച്ച് 31ന് അവശേഷിച്ച നിക്ഷേപം 67,416 കോടി മാത്രം. ഫെഡറൽ ബാങ്ക് ശാഖകളിൽ നിന്ന് വിദേശ മലയാളികൾക്ക് ലഭിക്കുന്ന അതിവേഗ സേവനവും വിദേശ നിക്ഷേപം കൂട്ടാൻ സഹായിച്ചിട്ടുണ്ടെന്ന് ബാങ്ക് വക്താവു ചൂണ്ടിക്കാട്ടി.
English Summary: Federal Bank sees increased credit growth and NRI remittances