ADVERTISEMENT

കൊച്ചി ∙ രൂപയ്ക്കു റെക്കോർഡ് തകർച്ച. യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ ഒറ്റ ദിവസംകൊണ്ടു നേരിട്ട ഇടിവ് 0.83 രൂപ. യുഎസ് ഫെഡ് റിസർവ് പ്രഖ്യാപിച്ച പലിശ വർധനയുടെ ആഘാതം നേരിടാനാകാതെ രൂപ 80.79 നിലവാരത്തിലേക്കാണു കൂപ്പുകുത്തിയത്. തകർച്ച നേരിടാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കാര്യമായ ഇടപെടൽ നടത്തിയില്ലെന്നാണു സൂചന. എന്നാൽ 24 വർഷത്തിനിടയിൽ ആദ്യമായി വിദേശനാണ്യ വിപണിയിൽ ഇടപെട്ട് യെന്നിന്റെ വിലയിടിവിനു ജപ്പാൻ വിജയകരമായ പ്രതിരോധമൊരുക്കി. 

പിടിവിട്ടുയരുന്ന പണപ്പെരുപ്പത്തെ മെരുക്കാൻ യുഎസിലെ കേന്ദ്ര ബാങ്ക് പലിശ നിരക്കിൽ 0.75% വർധന കൂടി പ്രഖ്യാപിച്ചപ്പോൾ മറ്റു രാജ്യങ്ങളുടെയെല്ലാം കറൻസികളെ ദുർബലമാക്കി ഡോളർ സൂചിക 111.80 വരെ ഉയർന്നു. 20 വർഷത്തിനിടയിൽ ആദ്യമാണു സൂചിക ഈ നിലവാരത്തിലേക്ക് ഉയരുന്നത്. യൂറോ, യെൻ, പൗണ്ട്, കനേഡിയൻ ഡോളർ, സ്വീഡിഷ് ക്രോണ, സ്വിസ് ഫ്രാങ്ക് എന്നീ ആറു കറൻസികളുമായി ഡോളറിനുള്ള മൂല്യം ഓരോ 15 സെക്കൻഡിലും നിർണയിക്കുന്ന യഥാസമയ സൂചികയാണിത്. 

1973 അടിസ്ഥാന വർഷവും 100 പോയിന്റ് അടിസ്ഥാന നിലവാരവുമായ സൂചിക 111.80 പോയിന്റിൽ എത്തിയെന്നതിനർഥം വർധന 11.80 ശതമാനമെന്നാണ്. ജപ്പാന്റെ ഇടപെടൽ യെന്നിന്റെ മൂല്യം മെച്ചപ്പെടാനും സൂചികയെ ദുർബലമാക്കാനും സഹായകമാകുകയായിരുന്നു. ഇന്റർബാങ്ക് ഫോറെക്സ് വിപണിയിൽ ബുധനാഴ്ച രൂപയുടെ വില ഡോളറൊന്നിന് 79.97 നിരക്കിലാണ് അവസാനിച്ചത്. എന്നാൽ ഇന്നലെ വ്യാപാരം ആരംഭിച്ചതുതന്നെ 80.28 നിലവാരത്തിലാണ്. റെക്കോർഡ് നിലവാരമായി കഴിഞ്ഞ മാസം രേഖപ്പെടുത്തിയതു പോലും 80.12 മാത്രം.

രൂപയുടെ ഇടിവു പിടിച്ചുനിർത്താൻ പൊതുമേഖലയിലെ ചില വൻകിട ബാങ്കുകളും സ്വകാര്യ മേഖലയിലെ ചില പ്രമുഖ ബാങ്കുകളും ആർബിഐക്കുവേണ്ടി സ്പോട് വിപണിയിലും ഗിഫ്റ്റ് സിറ്റിയിലും ഡോളർ വിൽപന നടത്തുന്ന പതിവുണ്ടായിരുന്നു. എന്നാൽ ഇന്നലെ ആർബിഐക്കുവേണ്ടി വലിയ തോതിലുള്ള വിൽപനയുണ്ടായില്ലെന്നാണു വിദേശനാണ്യ വ്യാപാരികളിൽനിന്ന് അറിഞ്ഞത്. രൂപയുടെ വിലയിടിവു പിടിച്ചുനിർത്താൻ ആർബിഐ 200 കോടി യുഎസ് ഡോളർ വരെ വിറ്റഴിച്ച ദിവസങ്ങളുണ്ട്. രൂപയുടെ മൂല്യം 80.00 നിലവാരത്തിൽ സംരക്ഷിക്കാൻ ജൂലൈയിൽ മാത്രം ആർബിഐ 1900 കോടി ഡോളർ വിൽപന നടത്തുകയുണ്ടായി.

ആഘാതം ഓഹരി വിപണിയിലും  

പലിശ നിരക്കു വർധിപ്പിച്ചുകൊണ്ടുള്ള യുഎസ് ഫെഡ് റിസർവിന്റെ പ്രഖ്യാപനം ഓഹരി വിപണിയിലും വലിയ തോതിലുള്ള ഇടിവിനു കാരണമായി. 0.75% പലിശ വർധന വിപണിക്ക് അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും വർധന തുടരേണ്ടിവരുമെന്ന പ്രഖ്യാപനമാണു പ്രഹരമായത്. കനത്ത ഇടിവിനു ശേഷം നില മെച്ചപ്പെടുത്തിയ സെൻസെക്സിന് 337.06 പോയിന്റ് നഷ്ടത്തോടെ 59,119.72ൽ ‘ക്ലോസ്’ ചെയ്യാനായി. നിഫ്റ്റി 88.55 പോയിന്റ് മാത്രം നഷ്ടത്തോടെ 17,629.80ൽ ‘ക്ലോസ്’ ചെയ്തു.

യുഎസിന്റെ വഴിയേ യുകെയും സ്വിറ്റ്സർലൻഡും 

യുകെയുടെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 1.75 ൽനിന്ന് 2.25 ശതമാനത്തിലേക്ക് ഉയർത്തി. ലക്ഷ്യം പണപ്പെരുപ്പത്തെ നേരിടുകതന്നെ. ഇത് തുടർച്ചയായ ഏഴാമത്തെ വർധനയാണ്. 2008നു ശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണിത്. വേണ്ടിവന്നാൽ ഇനിയും ശക്തമായിത്തന്നെ പ്രതികരിക്കുമെന്ന മുന്നറിയിപ്പും ബാങ്ക് ഓഫ് ഇംഗ്ലണ്ട് നൽകിയിട്ടുണ്ട്. സ്വിറ്റ്സർലൻഡിന്റെ കേന്ദ്ര ബാങ്കായ സ്വിസ് നാഷനൽ ബാങ്കും പലിശ നിരക്ക് വർധിപ്പിച്ചതായി റിപ്പോർട്ടുണ്ട്. ഇന്ത്യയിൽ റിസർവ് ബാങ്കിന്റെ പണനയ സമിതി 28 – 30 തീയതികളിലായി ചേരുന്നു. സമിതി നിരക്കു വർധന ശുപാർശ ചെയ്തേക്കാം.

ക്രിപ്റ്റോ കറൻസിക്കും കനത്ത പ്രഹരം

യുഎസ് ഡോളറുമായി മൂല്യം ബന്ധിതമായവയൊഴികെ എല്ലാ ക്രിപ്റ്റോ കറൻസികൾക്കും നേരിടേണ്ടിവന്നതു തകർച്ചയുടെ ദിവസമാണ്. 19,000 ഡോളർ നിലവാരത്തിൽ പിടിച്ചുനിൽക്കാൻ ബിറ്റ്കോയിനു കഴിയാതെപോയി. എഥേറിയത്തിന് ആറു ശതമാനമാണു വിലയിടിഞ്ഞത്. കർഡാനോ, ഡോജ്കോയിൻ, പോളിഗൺ എന്നിവയ്ക്കു മൂന്നു ശതമാനത്തിലേറെ നഷ്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com