മൂൺലൈറ്റിങ്ങിനെ അനുകൂലിച്ച് കേന്ദ്ര ഐടി സഹമന്ത്രി
Mail This Article
ന്യൂഡൽഹി∙ ഒരു സ്ഥാപനത്തിൽ ഫുൾ–ടൈം ജോലി ചെയ്യവേ മറ്റു ജോലികൾ ഏറ്റെടുത്ത് അധികവരുമാനം ഉണ്ടാക്കുന്ന മൂൺലൈറ്റിങ് രീതിയെ അനുകൂലിച്ച് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. മൂൺലൈറ്റിങ്ങിനെതിരെ ഇൻഫോസിസ്, വിപ്രോ, ഐബിഎം പോലെയുള്ള ഐടി കമ്പനികൾ നീങ്ങുമ്പോൾ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുള്ള ആദ്യ പ്രതികരണമാണിത്. മൂൺലൈറ്റിങ്ങിനെ അനുകൂലിക്കുമ്പോൾ തന്നെ നിലവിലെ കരാർ വ്യവസ്ഥകളുടെ ലംഘനമായി അത് മാറാൻ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരേ സമയം ജീവനക്കാരനും സംരംഭകരുമാണ് പുതുതലമുറ ടെക് ജീവനക്കാരെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ മനോഭാവത്തിൽ വലിയ മാറ്റം വന്നുവെന്ന് കമ്പനികൾ മനസ്സിലാക്കണം. വമ്പൻ ഐടി കമ്പനികളുമായി കരാർ ഒപ്പിട്ട് അവിടെ തന്നെ അവർ ജീവിതം ചെലവഴിക്കുന്ന കാലം കഴിഞ്ഞു. അഭിഭാഷകരെയോ കൺസൽറ്റന്റുമാരെയോ പോലെ ഒന്നിലധികം പ്രോജക്ടുകൾക്കായി സമയം മാറ്റിവയ്ക്കുന്ന ഐടി പ്രഫഷണലുകളുടെ കാലം വരും. അതാണ് തൊഴിൽരംഗത്തിന്റെ ഭാവി.
സ്വന്തം കഴിവ് ഉപയോഗിച്ച് കൂടുതൽ മൂല്യവും പണവുമുണ്ടാക്കാമെന്ന ആത്മവിശ്വാസവും ലക്ഷ്യബോധവുമുണ്ട്. അവർ തന്നെതുടങ്ങിയ സ്റ്റാർട്ടപ്പിൽ പണിയെടുക്കരുതെന്ന് പറഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന കമ്പനികളുടെ ശ്രമങ്ങൾ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.