മിഷൻ 100 ഡേയ്സ് വഴി കേരള ബാങ്കിന്റെ നഷ്ടം കുറയ്ക്കും
Mail This Article
തിരുവനന്തപുരം∙ കുടിശിക നിവാരണ പദ്ധതിയായ മിഷൻ 100 ഡേയ്സ് വിജയിപ്പിച്ചു കേരള ബാങ്കിന്റെ സഞ്ചിത നഷ്ടം കുറയ്ക്കാൻ വാർഷിക പൊതുയോഗം തീരുമാനിച്ചു. ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ലയിച്ചു കേരള ബാങ്ക് ആയപ്പോൾ ഭീമമായ സഞ്ചിത നഷ്ടം ഉണ്ടായി. ഇതു പരമാവധി കുറച്ചു റിസർവ് ബാങ്ക് നിബന്ധനകൾക്ക് അനുസൃതമായി ബാങ്കിനെ ലാഭത്തിൽ എത്തിക്കാനുള്ള പ്രവർത്തനമാണു മിഷൻ 100 ഡേയ്സ് ലക്ഷ്യമിടുന്നതെന്നു ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പറഞ്ഞു.
നിലവിൽ നിഷ്ക്രിയ ആസ്തി 1118.44 കോടി രൂപയാണ്. കുടിശിക നിവാരണത്തിലൂടെ കുറഞ്ഞത് 600 കോടി രൂപ സമാഹരിക്കാനാവുമെന്നാണു പ്രതീക്ഷ. ബാങ്കിന്റെ ബോർഡ് ഓഫ് മാനേജ്മെന്റിലേക്കുള്ള അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച മാനദണ്ഡങ്ങൾ ഉൾക്കൊളളുന്ന ബൈലോ ഭേദഗതി, 2021-’22 സാമ്പത്തിക വർഷത്തെ പ്രവർത്തന റിപ്പോർട്ട്, 2021-’22 വർഷത്തെ ഓഡിറ്റർ റിപ്പോർട്ട്, അടുത്ത 2 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് എന്നിവ പൊതുയോഗം അംഗീകരിച്ചു. വൈസ് പ്രസിഡന്റ് എം.കെ.കണ്ണൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഇൻ ചാർജ് കെ.സി.സഹദേവൻ, പ്രഫഷനൽ ഡയറക്ടർ എസ്.ഹരിശങ്കർ, ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ വി.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.