തമിഴ്നാട്ടിൽ ഐഫോൺ നിർമാണം ആരംഭിച്ച് രണ്ടാമത്തെ കമ്പനി
Mail This Article
ചെന്നൈ ∙ ആപ്പിൾ ഐഫോൺ നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്ന തയ്‌വാൻ കമ്പനി പെഗാട്രോൺ 1,100 കോടി രൂപയുടെ നിക്ഷേപവുമായി തമിഴ്നാട്ടിൽ പ്രവർത്തനം ആരംഭിച്ചു. ഇതോടെ തമിഴ്നാട്ടിൽ 2 ഉൾപ്പെടെ ഇന്ത്യയിൽ ഐഫോൺ ഉൽപാദകർ മൂന്നായി. ഫോൺ ഉൽപാദന കേന്ദ്രമായി തമിഴ്നാടിനെ മാറ്റുകയാണു ലക്ഷ്യമെന്നു ഫാക്ടറി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വ്യക്തമാക്കി. പെഗാട്രോൺ വഴി 14,000 തൊഴിലവസരങ്ങളുണ്ടാകും.
ചെങ്കൽപ്പെട്ടിലെ മഹീന്ദ്ര വേൾഡ് സിറ്റിയിലാണ് പെഗാട്രോൺ ഫാക്ടറി. ഐഫോൺ ഘടക ഉൽപാദനവും അസംബ്ലിങ്ങുമാണ് ഇവിടെ നടക്കുക. 2025 ന് അകം ഹാൻഡ്‌സെറ്റ് നിർമാണത്തിന്റെ 25 ശതമാനവും വർഷാവസാനത്തോടെ ഐഫോൺ 14 ഉൽപാദനത്തിന്റെ 5 ശതമാനവും ഇന്ത്യയിലേക്കു മാറ്റാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. ചൈന കേന്ദ്രീകരിച്ചുള്ള നിർമാണം കുറയ്ക്കാനാണു നീക്കം. തയ്‌വാൻ കമ്പനികളായ ഫോക്‌സ്‌കോൺ ശ്രീപെരുംപുത്തൂരിലും വിസ്‌ട്രോൺ ബെംഗളുരുവിലും ഐഫോൺ ഘടകനിർമാണവും ഉൽപാദനവും നടത്തുന്നുണ്ട്.