ADVERTISEMENT

സ്വിസ് ബാങ്കുകളിൽ ബിസിനസ് വലുപ്പം കൊണ്ട് രണ്ടാമത്തേതും ലോകത്തെ തന്നെ പ്രമുഖ ഇൻവെസ്റ്റ്മെന്റ് ബാങ്കുകളിലൊന്നുമായ ക്രെഡിറ്റ് സ്വീസ് തകരുകയാണോ? തൽക്കാലം ഉത്തരമില്ലാത്ത ഈ ചോദ്യമാണ് ആഗോള ധനവിപണിയിൽ ഉയരുന്നത്. ക്രെഡിറ്റ് സ്വീസിന്റെ ഓഹരി വിലയും കടപ്പത്രങ്ങളുടെ വിലയും കുത്തനെ ഇടിയുകയാണ്, പിടിച്ചുനിർത്താനാകാത്തവിധം.

ഒരു വർഷം മുൻപ്, ബാങ്കിന്റെ മൊത്തം ഓഹരി വിപണിമൂല്യം (മാർക്കറ്റ് ക്യാപ്) 2230 കോടി ഡോളറായിരുന്നത് ഇപ്പോൾ 1000 കോടി ഡോളറായിരിക്കുന്നു. ഇക്കൊല്ലം ഇതുവരെ ഓഹരിവില ഇടി‍ഞ്ഞത് 60%. ബാങ്കിന്റെ ക്രെഡിറ്റ് റിസ്ക്കിന്റെ സൂചകമായ ക്രെഡിറ്റ് ഡീഫോൾട്ട് സ്വാപ് (സിഡിഎസ്) 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതാണ് നിക്ഷേപകരെ ആശങ്കപ്പെടുത്തിയത്. 

കടം തിരികെനൽകുന്നതിൽ വീഴ്ചയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇൻഷുർ ചെയ്യുന്ന രീതിയാണ് സിഡിഎസ്. റിസ്ക് സാധ്യത കൂടുമ്പോൾ സുരക്ഷയ്ക്കുള്ള ചെലവും ഉയരുന്നു. വളരെ ദുർഘടസന്ധിയാണു ബാങ്ക് നേരിടുന്നതെന്നും സുസ്ഥിര ബിസിനസിന്റെ പുതിയ ദിശയിലേക്കു നയിക്കാനുള്ള പദ്ധതി ഈ മാസം 27ന് പ്രഖ്യാപിക്കുമെന്നും സിഇഒ ഉൾറിച്ച് ക്രൂനർ പറഞ്ഞത് വിപണിയിലെ ആശങ്ക കൂട്ടാനേ ഉപകരിച്ചിട്ടുള്ളൂ. ബാങ്കിന്റെ ഇപ്പോഴത്തെ ഓഹരിവില കണ്ട് ആശങ്കപ്പെടരുതെന്നും മൂലധനപര്യാപ്തതയും പണലഭ്യതയും വളരെ ശക്തമായ നിലയിലാണെന്നും ബാങ്ക് മേധാവി ഉൾറിച് ക്രൂനർ കഴിഞ്ഞയാഴ്ച ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കിയിട്ടും വിപണിക്കു ക്രെഡിറ്റ് സ്വീസിനോടു മമതയില്ല. 

ഉന്നത മാനേജ്മെന്റ് എക്സിക്യൂട്ടീവുമാർ വൻകിട ഇടപാടുകാരോടും മറ്റ് ബാങ്കുകളോടും ഫോണിൽ സംസാരിച്ച് ആശങ്ക ശമിപ്പിക്കാൻ പാടുപെടുകയാണ്. 2008ൽ, അമേരിക്കയിലെ സുപ്രധാന ബാങ്ക് ആയ ലീമാൻ ബ്രദേഴ്സ് തകർന്നതിനു സമാനമാണ് സ്വിസ് ബാങ്കിന്റെ അവസ്ഥയെന്ന മട്ടിലാണ് നിക്ഷേപക ലോകത്തെ ചർച്ചകൾ. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പ്രതീകമായി മാറിയ വൻ വീഴ്ച ആയിരുന്നു ലീമാൻ നേരിട്ടത്. മൂലധനനില ശക്തമാണെന്നായിരുന്നു തകർച്ചയ്ക്കു തൊട്ടുമുൻപ് ലീമാൻ ബ്രദേഴ്സ് പറഞ്ഞതും. 

ചെറുതല്ല പ്രതിസന്ധി

ബാങ്കിങ്, വെൽത് മാനേജ്മെന്റ്, ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്, അസെറ്റ് മാനേജ്മെന്റ് എന്നീ നാലു ബിസിനസ് വിഭാഗങ്ങളുള്ള ക്രെഡിറ്റ് സ്വീസ് ബാങ്ക് മൂന്നു വർഷമായി ലാഭമുണ്ടാക്കാത്ത സ്ഥിതിയാണ്. പ്രവർത്തനച്ചെലവു കൂടുതലും. നഷ്ടം കുമിഞ്ഞപ്പോൾ കഴിഞ്ഞ വർഷം സിഇഒ അടക്കം മാനേജ്മെന്റ് ഉന്നതരെയാകെ മാറ്റി. ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും കരാർ നിയമനങ്ങൾ കൂട്ടുകയും ചെയ്തു. എന്നിട്ടും ഇക്കൊല്ലം പുറത്തുവന്ന സാമ്പത്തികഫലം മെച്ചമല്ലതാനും.

കള്ളപ്പണം വെളുപ്പിക്കൽ, നിക്ഷേപ തട്ടിപ്പ് തുടങ്ങിയ ചില വിവാദങ്ങളിൽ ബാങ്ക് എത്തിപ്പെട്ടതും നിക്ഷേപകരെ സ്വാധീനിച്ചിട്ടുണ്ടെന്നു വിലയിരുത്തലുണ്ട്. ഏറ്റവും വലിയ സ്വിസ് ബാങ്കായ യുബിഎസുമായി ബാങ്ക് ലയിക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. നഷ്ടം കൂടുതലുള്ള ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് വിഭാഗം പ്രത്യേക കമ്പനിയാക്കി മാറ്റി വിറ്റൊഴിക്കാൻ ബാങ്ക് തീരുമാനിച്ചേക്കുമെന്നാണ് വിപണിയിലെ മറ്റൊരു പ്രചാരണം. 27ന്റെ പ്രഖ്യാപനം കാക്കുകയാണ് നിക്ഷേപകരും ബാങ്കിങ് മേഖലയും.

 

English Summary: Credit Suisse fighting for its survival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com