മെഡിക്കൽ ഉപകരണ വിൽപനയ്ക്ക് റജിസ്ട്രേഷൻ
Mail This Article
ന്യൂഡൽഹി ∙ മെഡിക്കൽ ചികിത്സാ ഉപകരണ രംഗത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ചെറുകിടക്കാരുൾപ്പെടെ ഇവ വിൽക്കുന്നവർക്കെല്ലാം കേന്ദ്ര സർക്കാർ റജിസ്ട്രേഷൻ നിർബന്ധമാക്കി. നിലവിൽ സാധാരണ സൂപ്പർമാർക്കറ്റുകളിലും ചെറിയ കടകളിലുമൊക്കെ ലഭ്യമാകുന്ന മാസ്ക് ഉൾപ്പെടെയുള്ളവ റജിസ്ട്രേഷൻ ഉള്ള കടകളിലൂടെ മാത്രം വിൽക്കുന്ന രീതിയാണ്, മെഡിക്കൽ ഡിവൈസസ് ഭേദഗതി നിയമത്തിലൂടെ ആരോഗ്യമന്ത്രാലയം പ്രതീക്ഷിക്കുന്നത്. എന്നാൽ, സാധാരണ കടകളിൽ ഇവ കിട്ടാതെ വരുന്നതു ബുദ്ധിമുട്ടാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
നേരത്തേ, മരുന്നുവിഭാഗത്തിൽപെടുന്നവയ്ക്ക് മാത്രമായിരുന്നു റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വേണ്ടിയിരുന്നത്. പുതിയ ഭേദഗതിയോടെ, ഗ്ലൗസ്, റിഡീങ് ഗ്ലാസ്, കോണ്ടം, വാക്കറുകൾ, വീൽചെയറുകൾ, പൾസ് ഓക്സിമീറ്റർ തുടങ്ങിയവയുടെ വിൽപനയെല്ലാം റജിസ്ട്രേഷനു കീഴിൽ വരും. അല്ലാതെയുള്ള വിൽപനയിൽ നിയന്ത്രണം സാധ്യമാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.