വേഗം കുറവ്, ക്രൂസ് ടൂറിസം വീണ്ടും
Mail This Article
കൊച്ചി ∙ ആഗോളതലത്തിൽ ക്രൂസ് ടൂറിസം തകർന്നടിഞ്ഞ 2 വർഷത്തിനു ശേഷം വീണ്ടും ഇന്ത്യയിലേക്കു വിദേശ ക്രൂസ് കപ്പലുകൾ (അത്യാഡംബര വിനോദ യാത്രക്കപ്പൽ) എത്തിത്തുടങ്ങും; ഈ സീസൺ മുതൽ. എന്നാൽ, കോവിഡിനു മുൻപുള്ള കാലത്തെ അപേക്ഷിച്ച് ഇത്തവണ കപ്പലുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകും. 45 വിദേശ ക്രൂസ് ഷിപ്പുകളാണ് നടപ്പു സാമ്പത്തിക വർഷം രാജ്യത്തെ വിവിധ തുറമുഖങ്ങൾ സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുള്ളത്. കോവിഡിനു മുൻപു ശരാശരി 200 – 250 കപ്പലുകൾ എത്തിയ സ്ഥാനത്താണിത്. കൊച്ചി, മുംബൈ, ഗോവ, മംഗളൂരു തുറമുഖങ്ങളിലാണു കൂടുതൽ വിദേശ ക്രൂസുകളും എത്തുന്നത്.
കൊച്ചിയിലേക്ക് 23 കപ്പലുകൾ
രാജ്യാന്തര ക്രൂസ് ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ഇടമായ കൊച്ചി തുറമുഖത്ത് ഇക്കുറി 13 വിദേശ ക്രൂസ് ഷിപ്പുകൾ എത്തും. കൂടാതെ, 10 ആഭ്യന്തര ക്രൂസ് സർവീസുകളും. കോവിഡിനു മുൻപു ശരാശരി 45–50 വിദേശ ക്രൂസുകളാണു കൊച്ചിയിൽ എത്തിയിരുന്നത്. നവംബർ 29 ന് എത്തുന്ന എംഎസ് യൂറോപ്പയാണ് സീസണിൽ കൊച്ചിയിലെത്തുന്ന ആദ്യ വിദേശ ക്രൂസ് കപ്പൽ. ലോകത്തെ മികച്ച ക്രൂസ് ഷിപ്പുകളിൽ ഒന്നാണിത്. ഡിസംബർ 2 ന് അസമാറ ക്രൂസ് എത്തും. യുഎസിലെ മിയാമിയാണു അസമാറ ക്രൂസസിന്റെ ആസ്ഥാനം. കൊർഡെലിയ ക്രൂസസിന്റെ എംപ്രസ് എന്ന ക്രൂസ് ഷിപ്പാണു കൊച്ചിയിലെത്തുന്ന ഏക ആഭ്യന്തര ക്രൂസ്. കഴിഞ്ഞ ദിവസം കൊച്ചി സന്ദർശിച്ചു മടങ്ങിയ കപ്പൽ ഒക്ടോബർ 10ന് വീണ്ടും എത്തും.
Content Highlights: Cruise Tourism