ചന്ദനത്തിന്റെ വെള്ള സംസ്കരിച്ച് ഫയർ ബ്രിക്കറ്റാക്കി വിൽക്കും
Mail This Article
തിരുവനന്തപുരം∙ ചന്ദനത്തിന്റെ വെള്ള ചിപ്സ്, പൊടിയാക്കി സംസ്കരിച്ച് ഫയർ ബ്രിക്കറ്റാക്കി വിൽക്കാനുള്ള നടപടികൾക്ക് വനം വകുപ്പ് അംഗീകാരം നൽകി.ചന്ദനവെള്ള അതേപടി വിൽക്കുമ്പോൾ മറ്റിനങ്ങളെ അപേക്ഷിച്ച് വിപണി സാധ്യത കുറവാണ്. ബ്രിക്കറ്റ് ആക്കി വിൽക്കുമ്പോൾ കിലോയ്ക്ക് 500 മുതൽ 1000 രൂപ വരെ വില ലഭിക്കാൻ സാധ്യതയുണ്ട്.
ഇതിനു ജനങ്ങൾക്കിടയിൽ സ്വീകാര്യത ലഭിക്കുമെന്നും മതപരമായ ചടങ്ങുകളിൽ വരെ ഉപയോഗിക്കാൻ സാധ്യമാകുമെന്നും വനം വകുപ്പ് കരുതുന്നു. ഉപയോഗ ശൂന്യമാകുന്ന ചന്ദനവെള്ള ഇത്തരത്തിൽ ഉപയോഗപ്പെടുത്തുന്നതിലൂടെ വരുമാന വർധനയും പ്രതീക്ഷിക്കുന്നു.ക്ലാസ് 15-ൽ ഉൾപ്പെട്ട സാപ് വുഡ് ചന്ദനത്തെയാണ് സംസ്കരിച്ച് ഫയർ ബ്രിക്കറ്റ് ആക്കുക.ഇതിനായി കേരള ഫോറസ്റ്റ് കോഡിൽ ഭേദഗതി വരുത്തുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു
മറയൂർ ചന്ദന ഡിപ്പോയിൽ കെട്ടിക്കിടക്കുന്ന ചന്ദന വെള്ള ചിപ്സിന് വിപണി സാധ്യത വർധിപ്പിക്കാനാണ് മൂല്യവർധിത ഉൽപന്നമാക്കി മാറ്റുന്നത്. 2 വർഷത്തിനുള്ളിൽ ചന്ദനവെള്ള വിറ്റഴിച്ചില്ലെങ്കിൽ ചിതലെടുക്കും. കറുപ്പുനിറം ബാധിച്ചും നശിക്കും. നിലവിൽ ചില ഔഷധ നിർമാണ കമ്പനികൾ മാത്രമാണ് ഇതു വാങ്ങുന്നത്.ഫയർ ബ്രിക്കറ്റ് വിൽപന വനാശ്രിത കൂട്ടായ്മയായ വന സംരക്ഷണ സമിതി, വന വികാസ ഏജൻസി എന്നിവയ്ക്ക് ഏറ്റെടുത്തു നടത്താനുമാവും.