ADVERTISEMENT

ന്യൂഡൽഹി ∙ തീരനിയന്ത്രണ മേഖലയിൽ (സിആർസെഡ്) ബോട്ട് ജെട്ടികൾ, തടയണകൾ, പുലിമുട്ടുകൾ, ബണ്ടുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് സംസ്ഥാന തീരപരിപാലന അതോറിറ്റിക്ക് (കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി) ഇനി നേരിട്ട് അനുമതി നൽകാം. 2019ലെ തീര നിയന്ത്രണ വിജ്ഞാപനത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വരുത്തിയ ഭേദഗതികളിൽ ഇതും ഉൾപ്പെടുത്തി. സിആർസെഡ്1, സിആർസെഡ്4 പരിധിയിൽപെടുന്ന സ്ഥലങ്ങളിൽ അതോറിറ്റി ശുപാർശയോടെ വനം പരിസ്ഥിതി മന്ത്രാലയം അനുമതി നൽകണമെന്ന വ്യവസ്ഥയിലാണു മാറ്റം.

മറ്റു ചില വ്യവസ്ഥകൾ:

∙ പരിസ്ഥിതി ആഘാത നിർണയ പരിധിയിൽ വരുന്ന പദ്ധതികളുടെ കാര്യത്തിൽ, മേഖലാ തീര പരിപാലന അതോറിറ്റിയുടെ ശുപാർശ സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റിക്കോ കേന്ദ്ര സർക്കാരിനോ നൽകണം. എന്നാൽ, പരിസ്ഥിതി ആഘാതപഠന വിജ്ഞാപനത്തിന്റെ പരിധിയിൽ വരാത്തതും എന്നാൽ, സിആർസെഡ്1, സിആർസെഡ്4 പരിധിയിൽ പെടുന്നതുമായ പദ്ധതികളുടെ കാര്യം കേന്ദ്ര സർക്കാർ തീരുമാനിക്കും. അതേസമയം, ഈ മേഖലയിലെ ആണവോർജ, പ്രതിരോധ പദ്ധതികളിൽ തീരുമാനം കേന്ദ്ര മന്ത്രാലയത്തിന്റേത് ആയിരിക്കും. അനുവദനീയ പ്രവർത്തനങ്ങൾക്ക് അനുമതി തേടിയുള്ള അപേക്ഷകളിൽ പൂർണ ശുപാർശ ലഭിച്ചാൽ 60 ദിവസത്തിനകം തീരുമാനമെടുക്കണം.

∙ ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലെ ചെറിയ ദ്വീപുകൾക്ക് ബാധകമായ സംയോജിത ദ്വീപ് പരിപാലന പദ്ധതി (ഐഐഎംപി) സംബന്ധിച്ച രൂപരേഖ അതതു കേന്ദ്രഭരണ പ്രദേശങ്ങൾക്കു തയാറാക്കാം. ഇതു കേന്ദ്ര സർക്കാരിനു സമർപ്പിക്കുന്നതു വരെ പുതിയ വിജ്ഞാപനത്തിലെ വ്യവസ്ഥകൾ ബാധകമാകില്ലെന്നും പകരം 2011 ലെ തീരനിയന്ത്രണ മേഖലാ വിജ്ഞാപനമാകും പ്രാബല്യത്തിലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

∙ ‘ദ്വീപ് തീരനിയന്ത്രണ മേഖല’യിലെ പ്രത്യേക ഭേദഗതി വിജ്ഞാപനമനുസരിച്ച്, വളർത്തുമൃഗങ്ങൾ, കോഴി തുടങ്ങിയവയുടെ ഭക്ഷ്യ ആവശ്യത്തിലേക്കു തീരദേശാവശിഷ്ടങ്ങൾ ശേഖരിക്കാൻ പരമ്പരാഗത തീരവാസികൾക്ക് മുൻകൂർ അനുമതി ആവശ്യമില്ല.

∙ തീര നിയന്ത്രണ മേഖലയുടെ ഭൂപടം സർക്കാർ അംഗീകാരമുള്ള ഏജൻസിയും തീരത്തെ പരിസ്ഥിതിലോല മേഖല നാഷനൽ സെന്റർ ഫോർ സസ്റ്റെയ്നബിൾ കോസ്റ്റൽ മാനേജ്മെന്റും നിശ്ചയിക്കും.

English Summary: Kerala coastal zone management authority proceedings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com