ന്യൂഡൽഹി∙ വിസ്താര എയർലൈൻസ്, ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിൽ ലയിക്കും. അടുത്ത മാർച്ചോടെ ലയനം പൂർത്തിയാക്കുകയാണു ലക്ഷ്യം. നിലവിൽ, വിസ്താരയിൽ 51% ഉടമസ്ഥാവകാശം ടാറ്റയുടെയും ബാക്കിയുള്ള 49% സിംഗപ്പുർ എയർലൈൻസിന്റെയും പക്കലാണ്. ഇരു കമ്പനികളും കൈകോർക്കുന്നതോടെ, വിസ്താര എയർലൈൻസ് ഇല്ലാതാകും. ലയന ശേഷമുള്ള എയർ ഇന്ത്യയിൽ 2059 കോടി രൂപ നിക്ഷേപിക്കുന്ന സിംഗപ്പൂർ എയർലൈൻസിന് 25% ഓഹരി പങ്കാളിത്തം ലഭിക്കും. 2021 ഒക്ടോബറിൽ 18,000 കോടി രൂപയ്ക്കാണ് ടാറ്റ എയർ ഇന്ത്യയെ ഏറ്റെടുത്തത്.
ടാറ്റ ഗ്രൂപ്പിന് 83.67% ഓഹരിയുള്ള എയർ ഏഷ്യ ഇന്ത്യയും അടുത്ത മാർച്ചിൽ എയർ ഇന്ത്യയിൽ ലയിക്കും. മലേഷ്യയിലെ എയർ ഏഷ്യ ഗ്രൂപ്പിന്റെ പക്കൽ ബാക്കിയുള്ള 16.33% ഓഹരി കൂടി ടാറ്റ സ്വന്തമാക്കും. വിസ്താര, എയർ ഏഷ്യ എന്നിവ ലയിക്കുന്നതോടെ, രാജ്യത്തെ വ്യോമയാന മേഖലയിൽ എയർ ഇന്ത്യ ശക്തമായ സാന്നിധ്യമായി മാറും. എയർ ഇന്ത്യയുടെ പക്കലുള്ള 113 വിമാനങ്ങൾക്കൊപ്പം വിസ്താര (53), എയർ ഏഷ്യ ഇന്ത്യ (28), എയർ ഇന്ത്യ എക്സ്പ്രസ് (24) എന്നിവ കൂടി ചേരുന്നതോടെ സംയുക്ത എയർ ഇന്ത്യയുടെ ആകെ വിമാന ബലം 218 ആകും. ഇതുവഴി വിദേശ വിമാന സർവീസുകളുടെ എണ്ണത്തിൽ എയർ ഇന്ത്യ രാജ്യത്ത് ഒന്നാമതാകും. ആഭ്യന്തര സർവീസുകളിൽ ഇൻഡിഗോയ്ക്കു പിന്നിൽ രണ്ടാമതെത്തും.